ആലപ്പുഴ: പുന്നപ്രയിൽ മൽസ്യ തൊഴിലാളിയായ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. കർഫ്യു ലംഘിച്ചെന്ന് ആരോപിച്ച് ഡിസംബർ 31നാണ് പുന്നപ്രയിലെ അമൽ ബാബുവിനെ പോലീസ് മർദ്ദിച്ചത്.
പുതുവൽസര രാത്രിയിൽ സഹോദരിയെ ബൈക്കിൽ വീട്ടിലാക്കി മടങ്ങി വരുന്നത് വഴി പോലീസ് കൈ കാണിച്ചിരുന്നു. എന്നാൽ, വണ്ടി നിർത്താതെ പോയി എന്ന് പറഞ്ഞ് പോലീസ് അടിച്ചുവീഴ്‌ത്തുകയായിരുന്നു എന്നാണ് പരാതി. തെറി വിളിച്ചെന്ന് ആരോപിച്ചാണ് പോലീസ് മർദ്ദിച്ചതെന്നും അമൽ പറയുന്നു. തന്റെ വില കൂടിയ ഫോൺ പോലീസ് നശിപ്പിച്ചെന്നും പിന്നീട് പുന്നപ്ര സ്‌റ്റേഷനിലിട്ട് മർദ്ദിച്ചെന്നുമാണ് യുവാവിന്റെ ആരോപണം.
പിറ്റേന്ന് വൈദ്യ പരിശോധനക്കായി ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പേടി കാരണമാണ് മർദ്ദനമേറ്റ കാര്യം ആശുപത്രിയിൽ പറയാതിരുന്നതെന്നും അമൽ പറയുന്നു.
അമലിന്റെ വലതുകൈ ഒഴികെ ബാക്കി ശരീരഭാഗങ്ങളിലെല്ലാം സാരമായ പരിക്കേറ്റിട്ടുണ്ട്. അമലിനെതിരെ പുന്നപ്ര സ്‌റ്റേഷനിൽ ഒരു പെറ്റി കേസും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
Also Read: പോലീസിന്റെ തെറ്റ് ആഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല; കാനം രാജേന്ദ്രൻ