തിരുവനന്തപുരം: പോലീസിനെതിരെ എപ്പോഴും വിമർശനങ്ങൾ ഉണ്ടാകാറുണ്ടെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അത് അഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല. താഴേ തട്ടിലെ പോലീസ് ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് പല തെറ്റുകളും കാണും. ഏത് കാലത്താണ് പോലീസിനെതിരെ വിമർശനങ്ങൾ ഉണ്ടാകാതിരുന്നത്? അതൊന്നും ആഭ്യന്തര വകുപ്പോ മന്ത്രിയോ അറിയുന്ന കാര്യങ്ങളല്ലെന്ന് കാനം പ്രതികരിച്ചു.
ഇതിനെല്ലാം സർക്കാരിനെ പഴി പറയേണ്ടതില്ല. ഇത്തരം സംഭവങ്ങളിലെല്ലാം ആരോപണവിധേയർക്ക് എതിരെ നടപടിയെടുക്കുന്നതും ഇതേ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ ഒന്നാകെ ഒറ്റയടിക്ക് മാറ്റാൻ ആർക്കും കഴിയില്ല. തെറ്റ് കാണുമ്പോൾ നടപടിയെടുക്കുക, തെറ്റ് ചെയ്‌തവരെ തിരുത്തുക എന്നത് മാത്രമേ ചെയ്യാനാവൂയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
അതേസമയം, കോൺഗ്രസ് അനുകൂല പ്രസ്‌താവന നടത്തിയ ബിനോയ് വിശ്വത്തെയും കാനം രാജേന്ദ്രൻ ന്യായീകരിച്ചു. എല്ലാ സംസ്‌ഥാനങ്ങളിലും ബിജെപി ശക്‌തമാണ്. ഇടതുപക്ഷം ബിജെപിക്കെതിരെ ശക്‌തമായ നിലപാടെടുത്ത് മുന്നോട്ട് പോവുന്നുണ്ട്. എന്നാൽ കോൺഗ്രസ് ദുർബലമാകുമ്പോൾ എല്ലാ സംസ്‌ഥാനങ്ങളിലും ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടാക്കാൻ കഴിയണമെന്നില്ല. അതാണ് ബിനോയ് വിശ്വം പറഞ്ഞതെന്നും കാനം വ്യക്‌തമാക്കി.
പ്രാദേശിക പാർട്ടികളുമായി ചേർന്ന് ഇടതുപക്ഷത്തിന് മാത്രമേ ബദലാകാനാവൂ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിരീക്ഷണം സിപിഎമ്മിന്റെ കാഴ്‌ചപ്പാടാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. ബിനോയ് വിശ്വം സിപിഐയുടെ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്.
രണ്ട് പേരും രണ്ട് പാർട്ടികളുടെ നിലപാടാണ് പറഞ്ഞത്. ഞങ്ങൾക്ക് രണ്ട് നിലപാടുള്ളത് കൊണ്ടാണ് രണ്ട് പാർട്ടികളായി നിൽക്കുന്നത്. ഇന്ത്യയിലെ പൊതു രാഷ്‌ട്രീയ നിലപാടുകളിൽ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണ്. അതിന്റെ വിശദാംശങ്ങളിൽ തർക്കങ്ങളുണ്ടാവും എന്നും കാനം കൂട്ടിച്ചേർത്തു.
Most Read: ബെംഗളൂരു റെഡ് സോണില്‍; കൂടുതല്‍ നിയന്ത്രണങ്ങള്‍