കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 5 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലമാണ് നിലവിൽ നെഗറ്റീവ് ആയത്. ഇതിൽ 4 എണ്ണം എൻഐവി പൂനെയിലും, ഒരെണ്ണം കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്‌ജീകരിച്ച ലാബിലുമാണ് പരിശോധിച്ചത്.
നിലവിൽ നിപ ബാധിച്ചു മരിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 73 പേരുടെ ഫലമാണ് നെഗറ്റീവ് ആയത്. തുടർച്ചയായി നാലാം ദിവസം നടത്തുന്ന പരിശോധയുടെ ഫലങ്ങളാണ് ഇപ്പോൾ നെഗറ്റീവ് ആകുന്നത്. ഇതോടെ സംസ്‌ഥാനത്ത് നിപ ഭീതി ഒഴിയുകയാണെന്ന് അധികൃതർ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ചാത്തമംഗലത്ത് വീടുകളിൽ നടത്തിയ സർവേയിൽ ഇതുവരെ അസ്വാഭാവിക മരണങ്ങൾ കണ്ടെത്താത്തതും ആശ്വാസം പകരുന്നുണ്ട്.
അതേസമയം ഇന്ന് മുതൽ കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്ത് നിപയുടെ ഉറവിടം തേടി വവ്വാലുകളിൽ നിന്നും സാംപിളുകൾ ശേഖരിക്കും. പൂനെ എൻഐവിയിൽ നിന്നും വിദഗ്‌ധ സംഘത്തോടൊപ്പം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥരും ഇതിൽ പങ്കാളികളാകും. രോഗബാധ കണ്ടെത്തിയ മുന്നൂരിന് പരിസരത്തെ വവ്വാലുകളെയാണ് വല വിരിച്ച് പിടിച്ച് നിരീക്ഷിക്കുക.
Read also: നാർക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെ തള്ളി യൂത്ത് കോൺഗ്രസ്, പിന്തുണയില്ല