കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസുകാരിയുടെ കൊലയെ തുടർന്ന് റിമാൻഡിലായി ജയിലിൽ കഴിയുന്ന മാതാവ് സമീറയെ ചോദ്യം ചെയ്യുന്നതിനായി വ്യാഴാഴ്‌ച അന്വേഷണ സംഘത്തിന് കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് മാതാവിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. പന്നിയങ്കര പോലീസ് ഇൻസ്‌പെക്‌ടർ റജീന കെ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സമീറയുടെ വീട്ടിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു. സമീറ നേരത്തെ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൽ ചെയ്യാനായി കോഹിനൂരിനടുത്തുള്ള ഒരു ഉസ്‌താദിന്റെ അടുത്ത് പോകാറുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.
രണ്ടാഴ്‌ച മുമ്പാണ് അഞ്ചു വയസുകാരി ആയിശ റെനയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോസ്‌റ്റ്മോർട്ടത്തിൽ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്‌തമായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ബന്ധുക്കളുടെ മൊഴി അനുസരിച്ച് പോലീസ് സമീറയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
Read Also: സംസ്‌ഥാനത്തെ ബക്രീദ് ഇളവ്; സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്