അസം: സംസ്‌ഥാനത്ത് മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വെള്ളപ്പൊക്കക്കെടുതി അതിരൂക്ഷം. കേന്ദ്രജല കമ്മീഷൻ അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ബാരാക് ഉൾപ്പടെയുള്ള ഏഴ് നദികളിലെ ജലനിരപ്പ് അപകട നിലയേക്കാൾ മുകളിലാണ്. സംസ്‌ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കേന്ദ്രജല കമ്മീഷൻ അറിയിച്ചു.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ഒമ്പതായി. അഞ്ചുപേരെ കാണാതായി. 27 ജില്ലകളിലായി 6.6 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു കഴിഞ്ഞു. 1089 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 50,000 ത്തോളം പേരെ 248 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ഹോജോയ്, കച്ചർ എന്നീ ജില്ലകളെയാണ് ഇത്തവണ പ്രളയം അതിതീവ്രമായി ബാധിച്ചത്.
ഹോജോയ് ജില്ലയിൽ കുടുങ്ങിയ സൈന്യം രക്ഷപ്പെടുത്തിയതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് റോഡ്, റെയിൽ പാതകൾ തകർന്നതോടെ ദിമ ഹാസവോ ജില്ല പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. അതേസമയം, അടുത്ത നാല് ദിവസം കൂടി അസമിൽ ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അസം മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചുവെന്നും ആവശ്യമായ എല്ലാ സഹായവും ഉറപ്പ് വരുത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകി. അതിനിടെ, പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: ശമ്പളവിതരണം നാളെ മുതൽ; കെഎസ്‌ആർടിസി നിലനിർത്തേണ്ടത് സർക്കാരിന്റെ ആവശ്യമെന്ന് മന്ത്രി