തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പകരമായി ഭക്ഷണ കൂപ്പൺ വിതരണം ചെയ്യാൻ തീരുമാനിച്ച് സംസ്‌ഥാന സർക്കാർ. നിലവിൽ കോവിഡ് വ്യാപനം മൂലം സ്‌കൂളുകൾ പൂർണമായും തുറക്കാത്ത സാഹചര്യത്തിലാണ് സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പൺ വിതരണം ചെയ്യുന്നതിന് അനുമതി നൽകികൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഇതിനോടകം തന്നെ പുറത്തിറങ്ങി.
നിലവിലത്തെ സ്‌ഥിതിഗതികൾ മാറി സ്‌കൂളുകൾ പൂർണമായും തുറക്കുന്നത് വരെ ഉച്ചഭക്ഷണത്തിന് പകരം വിദ്യാർഥികൾക്ക് ഭക്ഷണ കൂപ്പൺ വിതരണം ചെയ്യുമെന്ന് അധികൃതർ വ്യക്‌തമാക്കി. സ്‌കൂളിൽ നിന്നും ലഭിക്കുന്ന ഭക്ഷണ കൂപ്പൺ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് വീടിനടുത്തുള്ള സപ്ളൈകോയിൽ നിന്നും ഭക്ഷ്യവസ്‌തുക്കൾ വാങ്ങാൻ സാധിക്കും.
ഉത്തരവ് പ്രകാരം സംസ്‌ഥാനത്തെ എൽപി, യുപി സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് വ്യത്യസ്‌ത തുകയുടെ ഭക്ഷണ കൂപ്പണാണ് ലഭിക്കുന്നത്. എൽപി ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 300 രൂപയുടെ കൂപ്പണും, യുപി ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 500 രൂപയുടെ കൂപ്പണുമാണ് ലഭിക്കുക.
Read also : നിപ്മറിന് 2.66 കോടി; ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള രാജ്യത്തെ മികച്ച സ്‌ഥാപനമാക്കുക ലക്ഷ്യം