തിരുവനന്തപുരം: നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്റെ (NIPMR) വികസനത്തിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2.66 കോടി രൂപ അനുവദിച്ചതായി മന്ത്രി കെകെ ശൈലജ വ്യക്‌തമാക്കി. 2,66,46,370 രൂപയാണ് സാമൂഹ്യനീതി വകുപ്പ് അനുവദിച്ചത്. ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ യൂണിറ്റ് സ്‌ഥാപിക്കുന്നതിന് 54,15,400 രൂപയും, മേഖല ഓട്ടിസം റീഹാബിലിറ്റേഷന്‍ സെന്റര്‍ വികസിപ്പിക്കുന്നതിനായി 1,06,00,000 രൂപയും, മോഷന്‍ ആന്റ ഗേറ്റ്‌ലാബ് സ്‌ഥാപിക്കുന്നതിനായി 1,06,30,970 രൂപയുമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
സംസ്‌ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് നിപ്മർ പ്രവർത്തിക്കുന്നത്. ഈ സ്‌ഥാപനത്തെ ഭിന്നശേഷിക്കാര്‍ക്കുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്‌ഥാപനമാക്കാനുള്ള പദ്ധതികൾക്കാണ് ഇപ്പോൾ സർക്കാർ രൂപം നൽകി വരുന്നത്. അതിന്റെ ഭാഗമായാണ് ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി. നിപ്മറില്‍ ഭിന്നശേഷി സഹായ ഉപകരണത്തിനായി സെന്റര്‍ ഫോര്‍ മൊബിലിറ്റി ആന്റ് അസിസ്‌റ്റീവ് ടെക്‌നോളജി (CMAT) എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വീല്‍ചെയറുകള്‍, രോഗിയെ കട്ടിലില്‍ നിന്നും ഡൈനിംഗ് ടേബിള്‍, ടോയ്‌ലറ്റ് എന്നിടങ്ങളിലേക്ക് മാറ്റുന്നതിനുളള ട്രാന്‍സ്‌ഫര്‍ ഡിവൈസുകള്‍, ഇതര സഹായ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, അവ സംബന്ധിച്ച ഗവേഷണം എന്നീ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയുടെ കീഴിൽ നടക്കുക.
Read also : ഹൈന്ദവ സമൂഹത്തെ അപമാനിച്ചു; വിദ്യാർഥി നേതാവിനെ അറസ്‌റ്റ് ചെയ്യണമെന്ന് ബിജെപി
മേഖല ഓട്ടിസം റീഹാബിലിറ്റേഷന്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ വിപുലീകരണത്തിനായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന 1,06,30,970 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഓട്ടിസം ബാധിതരായ കുട്ടികളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക ചെലവഴിക്കുക. വിര്‍ച്വര്‍ റിയാലിറ്റി യൂണിറ്റ് വിപുലീകരണം, അക്വാട്ടിക് റിഹാബിലിറ്റേഷന്‍ യൂണിറ്റ് വികസനം, ഓട്ടിസം കുട്ടികളുടെ കായിക വികസനത്തിനായുള്ള പദ്ധതികള്‍, കൗമാര പ്രായക്കാരായ ഓട്ടിസം കുട്ടികളുടെ തൊഴില്‍പരമായ വികസനത്തിനുള്ള പദ്ധതികള്‍, ദൃശ്യ ശ്രവണ യൂണിറ്റ് സ്‌ഥാപിക്കല്‍ എന്നിവക്കായി ഈ തുക വിനിയോഗിക്കും.
കൂടാതെ ഗുരുതര നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ആളുകളിലെ ചലന, നടത്ത പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനായാണ് നിപ്മര്‍ ഗേറ്റ് ആന്റ് മോഷന്‍ അനാലിസിസ് യൂണിറ്റ് സ്‌ഥാപിക്കുന്നത്. ഇതിനായി 1.06 കോടി രൂപയാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ അനുവദിച്ചിട്ടുള്ളത്. രോഗിയുടെ ചലന, നടത്ത പ്രശ്‌നങ്ങള്‍ കൃത്യമായി വിലയിരുത്തി, പരിശീലന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അപകടം, സ്‌ട്രോക്ക്, എന്നിവ കാരണം ചലനശേഷി നഷ്‌ടപെട്ട രോഗികളെ വിവിധ തെറാപ്പികളിലൂടെ ചലനശേഷി കൈവരിക്കുന്നതിന് മുന്നോടിയായി നടത്തേണ്ട പരിശോധന സംവിധാനങ്ങള്‍ക്ക് ഈ ലാബ് പ്രയോജനപ്പെടും.
Read also : വരവര റാവുവിന്റെ ജാമ്യാപേക്ഷ; വാദപ്രതിവാദം പൂർത്തിയായി; വിധി പിന്നീട്