കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ മൂന്ന് പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ചികിൽസക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലാ പോലീസ് മേധാവി വൈഭവ് നക്‌സേന ചെറുവത്തൂരിലെ കൂൾബാർ സന്ദർശിച്ചു.
വിദേശത്തുള്ള കൂൾബാർ ഉടമക്കെതിരെയുള്ള റിപ്പോർട് കോടതിയിൽ സമർപ്പിക്കും. ഉടമയെ കേസിൽ പ്രതിചേർക്കും. നിലവിൽ രണ്ടുപേർ പിടിയിലായിട്ടുണ്ട്. ഷവർമ വിറ്റ ഐഡിയൽ കൂൾ ബാറിന്റെ മാനേജിങ് പാർട്‌ണർ മംഗളൂരു സ്വദേശി അനക്‌സ്, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ് റായി എന്നിവരാണ് അറസ്‌റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യകുറ്റം ചുമത്തി ചന്തേര പോലീസാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്.
കൂൾ ബാറിന് ലൈസൻസ് ഉണ്ടായിരുന്നില്ല. ജനുവരിയിൽ ഇവർ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നെങ്കിലും വെബ്‌സൈറ്റിൽ അപേക്ഷ നിരസിച്ചുവെന്നാണ് നിലവിൽ കാണിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. ഇന്നലെ രാവിലെ തന്നെ കടയ്‌ക്കെതിരെ പരാതി ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ഭക്ഷ്യസുരക്ഷാ അധികൃതർ പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് വിദ്യാർഥിനിയുടെ മരണം സംഭവിച്ചത്. ഉച്ചക്ക് കൂൾ ബാർ അടച്ചുപൂട്ടുകയും ചെയ്‌തു.
Most Read: മൂല്യനിർണയം ബഹിഷ്‌കരിച്ചത് ബോധപൂർവം; പരീക്ഷ അട്ടിമറിക്കാൻ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി