തൃശൂർ: മലയാളികൾക്ക് താൻ ഇപ്പോഴും ഫുട്‍ബോൾ കളിക്കാരൻ മാത്രമാണെന്ന് ഐഎം വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാകുമെന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില രാഷ്‌ട്രീയ പാർട്ടികൾ തന്നെ സമീപിച്ചിരുന്നു, എന്നാൽ ഏതെങ്കിലും ഒരു പാർട്ടിയുടെ പ്രതിനിധിയാകാൻ താൽപര്യമില്ല. അതിനാൽ രാഷ്‌ട്രീയത്തിലേക്കില്ലെന്ന് ഐഎം വിജയൻ വ്യക്‌തമാക്കി.
എല്ലാ പാർട്ടിയിലും മുന്നണിയിലുമുള്ളവർ സുഹൃത്തുക്കളാണ്. എല്ലാവരും തന്നെ ഫുട്‍ബോൾ കളിക്കാരനായാണ് കാണുന്നത്. അതാണ് തനിക്കും ഇഷ്‌ടം- ഐഎം വിജയൻ പറയുന്നു. തിരഞ്ഞെടുപ്പിൽ വിജയൻ മൽസരിക്കുമെന്നും കോൺഗ്രസും ബിജെപിയും അദ്ദേഹത്തെ സമീപിച്ചതായും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം, ഐഎം വിജയന്റെ സമകാലികനും മുൻ ഇന്ത്യൻ ഫുട്‍ബോൾ താരവുമായ യു ഷറഫലി മൽസര രംഗത്ത് ഇറങ്ങാൻ സാധ്യതയുണ്ട്. മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തിൽ നിന്നാകും അദ്ദേഹം മൽസരിക്കുക. ഇടതുമുന്നണി നേതാക്കൾ തന്നെ സമീപിച്ചതായി ഷറഫലി സ്‌ഥിരീകരിച്ചിരുന്നു.
Also Read: പെൻഷൻ പ്രായം വർധിപ്പിക്കില്ല; ശമ്പള കമ്മീഷന്റെ ശുപാർശ സർക്കാർ തള്ളും