കൊല്ലം: ജില്ലയിലെ ശൂരനാട് വീടിനുമുന്നില്‍ ജപ്‌തി നോട്ടിസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി (20) ആണ് മരിച്ചത്. കേരള ബാങ്ക് പതാരം ബ്രാഞ്ചിൽനിന്നെടുത്ത വായ്‌പ മുടങ്ങിയതിനെ തുടർന്ന് ചൊവ്വാഴ്‌ച ഉച്ചയോടെയാണ് ബാങ്ക് അധികൃതർ എത്തി വീടിന് മുന്നിൽ നോട്ടിസ് പതിച്ചത്.
ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കര രണ്ടാം വര്‍ഷ വിദ്യാർഥിനിയാണ്. പഠനത്തില്‍ വളരെ മിടുക്കിയായിരുന്നു അഭിരാമി. പണം തിരിച്ചടവിന് സാവകാശം ചോദിച്ചിരുന്നുവെങ്കിലും ബേങ്കുകാര്‍ അനുവദിച്ചില്ലെന്ന് ആരോപണമുണ്ട്. കോളജിൽനിന്ന് മടങ്ങി വൈകിട്ട് 4.30ന് വീട്ടിലെത്തിയപ്പോഴാണ് ജപ്‌തി നോട്ടിസ് കണ്ടത്. അഭിമാനം മുറിപ്പെട്ട അഭിരാമി ഇതിനു പിന്നാലെ ആത്‍മഹത്യ ചെയ്‌തു എന്നാണ് ലഭ്യമാകുന്ന വിവരം. മറ്റെന്തെങ്കിലും കാരണത്താലാണോ ആത്‍മഹത്യ എന്നതിൽ വ്യക്‌തത വരുത്താൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
നോട്ടിസ് പതിക്കാനായി ബാങ്ക് അധികൃതർ എത്തിയപ്പോൾ അഭിരാമിയുടെ മുത്തഛനും മുത്തശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. അഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നില്ല. സാവകാശം നൽകണമെന്നു സമീപവാസികൾ ബാങ്ക് അധികൃതതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ നോട്ടിസ് പതിച്ചു പോവുകയായിരുന്നു എന്നാണ് വിവരം.
Most Read: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ്