മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിലെ കൂട്ട സ്‌ഥലമാറ്റം നപടിയിൽ വിശദീകരണവുമായി ബാങ്ക് സെക്രട്ടറി. ജീവനക്കാരുടെ സ്‌ഥലം മാറ്റം സാധാരണ നടപടി ആണെന്നാണ് ബാങ്ക് സെക്രട്ടറിയുടെ നിലപാട്. രണ്ടു വർഷം കൂടുമ്പോഴുള്ള പൊതുസ്‌ഥലമാറ്റം മാത്രമാണിതെന്നും എആർ നഗർ സഹകരണ ബാങ്ക് സെക്രട്ടറി വിജയ് പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയിരുന്നു.
ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവർ അടക്കമുള്ള 32 ജീവനക്കാരെയാണ് സ്‌ഥലം മാറ്റിയത്. പത്ത് വർഷത്തിനിടെ ബാങ്കിൽ നടത്തിയത് 1000 കോടിയോളം രൂപയുടെ ഇടപാടുകളെന്നും കണ്ടെത്തിയിരുന്നു. മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന് 115 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്നാണ് സഹകരണ വകുപ്പ് കണ്ടെത്തിയിരുക്കുന്നത്. 103 കോടി രൂപയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് കണ്ടു കെട്ടിയ സാഹചര്യത്തിൽ ബാങ്ക് വൻ പ്രതിസന്ധിയിലാണ്.
അതേസമയം, സഹകരണ രജിസ്ട്രാറുടെ നിർദ്ദേശമനുസരിച്ചാണ് സ്‌ഥലം മാറ്റമെന്നാണ് ബാങ്ക് ഭരണസമിതിയുടെ വിശദീകരണം. രണ്ടു വർഷത്തിൽ കൂടുതൽ ഒരേ സ്‌ഥലത്ത് ജോലി ചെയ്യുന്നവരെ മറ്റ് ബ്രാഞ്ചുകളിലേക്ക് മാറ്റണമെന്ന നിർദ്ദേശം അനുസരിച്ചാണ് സ്‌ഥലം മാറ്റമെന്നും ഇത് തുടരുമെന്നും ഭരണസമിതി അറിയിച്ചു. അതേസമയം, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ ബാങ്കിൽ നടന്നിട്ടുണ്ടെന്ന ആരോപണവുമായി മുൻ മന്ത്രി കെടി ജലീൽ രംഗത്തെത്തിയിരുന്നു.
Read Also: കരുവന്നൂർ സഹകരണ ബാങ്കിനെതിരെ സമരം ചെയ്‌തയാളെ കാണാനില്ല; പരാതി