ഇസ്‌ലാമാബാദ്: ഇന്ത്യയെ വീണ്ടും പ്രശംസിച്ച് മുന്‍ പാകിസ്‌ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. ഇന്ത്യന്‍ വിദേശ നയത്തെയാണ് ഇമ്രാന്‍ ഇത്തവണയും അഭിനന്ദിച്ചത്. റഷ്യ-യുക്രൈന്‍ പ്രതിസന്ധിയുടെ നടുവിലും റഷ്യയില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യയുടെ ഇച്ഛാശക്‌തിയെ ഇമ്രാന്‍ അഭിനന്ദിച്ചു.
മറ്റു രാജ്യങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കി കൊടുക്കുന്നതിനേക്കാൾ സ്വന്തം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഇന്ത്യ വിദേശ നയം രൂപീകരിക്കുന്നത്. എന്നാല്‍ പാകിസ്‌ഥാനിൽ ഇത് മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്ന് ലാഹോറിലെ റാലിയില്‍ സംസാരിക്കവെ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അമേരിക്കയുടെ സഖ്യ കക്ഷിയായിരിക്കുമ്പോഴും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു. അവരുടെ വിദേശ നയം അവരുടെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. എന്നാല്‍ നമ്മുടെ വിദേശ നയം മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയാണ്; ഇമ്രാന്‍ പറഞ്ഞു. യുദ്ധം നടക്കുമ്പോള്‍ റഷ്യ സന്ദര്‍ശനം നടത്തിയതിനെയും ഇമ്രാന്‍ ന്യായീകരിച്ചു.
നേരത്തെയും ഇന്ത്യന്‍ വിദേശകാര്യ നയത്തെ ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചിരുന്നു. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ തന്നെയായിരുന്നു ഇമ്രാന്‍ പരാമർശം നടത്തിയത്. പാകിസ്‌ഥാന് സ്വതന്ത്രമായ വിദേശ നയം രൂപീകരിക്കാന്‍ ശ്രമിച്ചതിനാണ് തന്നെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കിയതെന്നാണ് ഇമ്രാന്‍ ഖാന്‍ ആദ്യം മുതല്‍ വാദിച്ചിരുന്നത്.
Read Also: യുഡിഎഫിലെ കക്ഷികൾ അസംതൃപ്‌തർ; ലീഗിനെ തള്ളാതെ എൻസിപി