കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വിപണിയിൽ 25 കോടിയോളം രൂപ വിലവരുന്ന അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി. ആഫ്രിക്കൻ സ്വദേശിയായ യുവതിയാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായത്.
ഇന്ന് പുലർച്ചെയാണ് ആഫ്രിക്കയിലെ നെയ്‌റോബിയിൽ നിന്നെത്തിയ ആഫ്രിക്കൻ വനിതയിൽ നിന്ന് ഹെറോയിൻ ഡിആർഐ പിടികൂടിയത്. ബാഗേജ് പരിശോധിക്കവെയാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
അതേസമയം ലഹരി വേട്ടയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആർക്ക് നൽകാൻ വേണ്ടിയാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന കാര്യത്തിലടക്കം വ്യക്‌തതയില്ല. ഇവരെ ചോദ്യം ചെയ്‌തതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. നിലവിൽ ഡിആർഐയുടെ കസ്‌റ്റഡിയിലാണ് വിദേശ വനിതയുള്ളത്.
കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ വേട്ടകളാണ് ഏതാനും ദിവസങ്ങളായി വാർത്തകളിലും മറ്റും ഇടം പിടിച്ചിരുന്നത്. എന്നാലിപ്പോൾ ഒരു ഇടവേളയ്‌ക്ക് ശേഷമാണ് ഇവിടെ നിന്നും ലഹരിമരുന്ന് പിടികൂടുന്നത്.
Malabar News: കാസർഗോഡ് ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ പോലീസ് പരിശോധന