മലപ്പുറം: എംഡിഎംഎ മയക്കുമരുന്നുമായി നൈജീരിയന്‍ സ്വദേശി പിടിയില്‍. നൈജീരിയയിലെ ബയഫ്ര സ്വദേശിയായ മൈക്കിളിനെ(30)യാണ് മലപ്പുറത്ത് ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും പോലീസും ചേര്‍ന്ന് പിടികൂടിയത്. മഞ്ചേരി എസ്എച്ച്‌ബിടി സ്‌റ്റാന്റിന് സമീപത്ത് നിന്നായിരുന്നു അറസ്‌റ്റ്. ജില്ലയിൽ മയക്കുമരുന്ന് കേസിൽ പിടിയിലാവുന്ന ആദ്യ വിദേശിയാണ് ഇയാൾ.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘നൈജീരിയന്‍ ഹണ്ടേഴ്‌സ്’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് മൈക്കിളെന്ന് ചോദ്യം ചെയ്‌തതില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടികൂടാന്‍ ശ്രമിച്ചാല്‍ കൂട്ടമായി വന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.
മുന്‍കൂട്ടി ആവശ്യപ്പെടുന്ന പണം ആവശ്യക്കാര്‍ ഇയാളുടെ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്താല്‍ പറയുന്ന സ്‌ഥലത്ത് ലഹരി മരുന്നുമായി എത്തും. ഇത്തരത്തില്‍ ബെംഗളൂരുവില്‍ നിന്നും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനായി മഞ്ചേരിയില്‍ എത്തിയപ്പോഴാണ് പിടിയിലായത്. 10 ഓളം പാക്കറ്റുകളിലാക്കിയ എംഡിഎംഎ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
കൊണ്ടോട്ടി, വേങ്ങര, പാണ്ടിക്കാട് എന്നിവിടങ്ങളില്‍ നിന്നായി കഴിഞ്ഞ മാസം 100 ഗ്രാമോളം എംഡിഎംഎ ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയിരുന്നു. ഇതില്‍ പിടിയിലായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയന്‍ സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൈക്കിളിനെ പിടികൂടാൻ സാധിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യയിലെത്തിയ ഇയാളുടെ കൈവശം പാസ്‌പോര്‍ട്ടോ മതിയായ മറ്റ് രേഖകളോ ഇല്ലെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Malabar News: മുഖ്യമന്ത്രിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണം; എംഎം ഹസൻ