വയനാട്: മീനങ്ങാടി പഞ്ചായത്തിലുള്‍പ്പെട്ട സിസി പ്രദേശത്തിറങ്ങിയ കടുവയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ക്യാമറകൾ സ്‌ഥാപിച്ചു. എന്നാൽ, ഇതുകൊണ്ട് മാത്രം കാര്യമില്ലെന്നും കൂടൊരുക്കി കടുവയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ജനവാസമേഖലയായ സിസി കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കടുവപ്പേടിയിലാണ്. സമീപത്തെ ജയ എസ്‌റ്റേറ്റിൽ നിന്നാണ് ബീനാച്ചി-പനമരം പ്രധാന പാതയോട് ചേര്‍ന്നുള്ള പ്രദേശത്തേക്ക് കടുവ എത്തിയതെന്നാണ് കരുതുന്നത്. പ്രദേശവാസിയായ പ്രസാദിന്റെ പറമ്പില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് എത്തി വിശദമായ പരിശോധന നടത്തിയത്.
ഇവിടുത്തെ സ്‌കൂളിന് സമീപത്തെ തോട്ടത്തില്‍ നിന്നും കടുവയുടെ അലര്‍ച്ച കേട്ടിരുന്നതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചു. സ്‌കൂളിന്റെ പുറകിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ നല്‍കിയ വിവരം ശരിയാണെന്ന് കണ്ടെത്തിയതോടെ വിവിധ സ്‌ഥലങ്ങളിൽ ക്യാമറകള്‍ സ്‌ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തുകയാണ്. ഇതിനായി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
ഇരുട്ടുന്നതിന് മുമ്പ് വീടുകളിലെത്താനും സുരക്ഷിതമായ വാഹനങ്ങളില്‍ യാത്ര ചെയ്യാനും ഉദ്യോഗസ്‌ഥർ പ്രദേശത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കി. വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കടുവയുടെ നിരന്തര സാന്നിധ്യമുള്ളിടത്ത് വരുംദിവസങ്ങളില്‍ കൂട് സ്‌ഥാപിക്കാനും ആലോചിക്കുന്നുണ്ട്.
Most Read: പരിയാരം മെഡിക്കല്‍ കോളേജിലെ ലാപ്‌ടോപ് മോഷണം; പ്രതി പിടിയില്‍