കണ്ണൂർ: നഗരത്തിലെ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് സ്വർണവും പണവും മോഷ്‌ടിച്ച് മുങ്ങിയ പ്രതി പിടിയിൽ. ചാവശ്ശേരി സ്വദേശി കെ ഷിനോദ് (41) ആണ് പിടിയിലായത്. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ഇന്നലെ രാത്രി എറണാകുളം വാഴക്കാലയിൽ നിന്നാണ് മട്ടന്നൂർ പോലീസ് പ്രതിയെ പിടികൂടിയത്.
മട്ടന്നൂരിലെ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ അസി. മാനേജരായി ജോലി ചെയുന്ന സമയത്താണ് ഷിനോദ് വ്യാജ രേഖകൾ ഉണ്ടാക്കി 40 ലക്ഷം രൂപയുടെ സ്വർണം കൈക്കലാക്കിയത്. പിന്നീട് ജോലിയിൽ നിന്ന് പുറത്താക്കിയ ശേഷം മറ്റൊരു സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടയിൽ 38 ലക്ഷം രൂപയ്‌ക്ക് തുല്യമായ വിദേശ കറൻസിയും കൈക്കലാക്കി മുങ്ങിയെന്നാണ് കേസ്.
പിന്നീട് ഒളിവിൽപോയ പ്രതി ബെംഗളൂരു, കോട്ടയം, എറണാകുളം തുടങ്ങിയ സ്‌ഥലങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. ഇതിനിടെ ഫോണുകളും സിം കാർഡുകളും പലതവണ മാറ്റുകയും ചെയ്‌തു. സൈബർ സെല്ലിന്റെ സഹായത്തോടെ മട്ടന്നൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ എം കൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Most Read: ഇതിലും കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നു, അപ്പീൽ നൽകണം; വിഡി സതീശൻ