ന്യൂഡെല്‍ഹി: താന്‍ ഒരു തീവ്രവാദിയല്ലെന്ന് മുന്‍ ജെഎന്‍യു വിദ്യാർഥി ഷര്‍ജീല്‍ ഇമാം. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയാണ് ഇദ്ദേഹത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് തിങ്കളാഴ്‌ച ഡൽഹി കോടതിയിൽ നടന്ന വിചാരണയ്‌ക്കിടെയാണ് ഇമാം ഇത്തരത്തില്‍ പ്രതികരിച്ചത്.
താന്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിചാരണ രാജഭരണത്തിന്റെ പ്രഹരമാണെന്നും നിയമ സംവിധാനത്തിലുള്ള ഒരു ജനാധിപത്യ സർക്കാരിന് ഇത്തരത്തിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തായിരുന്നു വിചാരണ കേട്ടത്.
2020 ജനുവരി മുതല്‍ ഷര്‍ജീല്‍ ഇമാം ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്. 2019 ഡിസംബറില്‍ ജാമിയ മിലിയ, അലിഗഡ് എന്നീ സര്‍വകലാശാലകളില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന പേരിലായിരുന്നു ഷര്‍ജീല്‍ ഇമാം അറസ്‌റ്റിലായത്. ഷര്‍ജീല്‍ നടത്തിയ പ്രസംഗങ്ങളില്‍ ഒന്ന് തുടങ്ങുന്നത് ‘അസലാമു അലൈക്കും’ എന്നുപറഞ്ഞു കൊണ്ടാണെന്നും ഇത് പ്രത്യേക സമുദായത്തെ ഉദ്ദേശിച്ചാണെന്നും പബ്ളിക്ക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് നേരത്തെ ആരോപിച്ചിരുന്നു. പ്രസംഗത്തിലൂടെ അരാജകത്വം ഉണ്ടാക്കാനാണ് ഷര്‍ജീല്‍ ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ ആരോപണം ഉന്നയിച്ചിരുന്നു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകില്ല എന്നായിരുന്നു ഇമാമിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ തന്‍വീര്‍ അഹമ്മദ് മിര്‍ കോടതിയില്‍ പറഞ്ഞത്. ”ഇദ്ദേഹം ഒരു തീവ്രവാദിയല്ല. അത്തരം സംഘങ്ങളുമായി ബന്ധമോ യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമോ ഇല്ല. ഒരു രാഷ്‌ട്രീയ അജണ്ടയുമില്ല,” അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
ബിഹാര്‍ സ്വദേശിയായ ഇദ്ദേഹത്തെ അവിടെ നിന്നായിരുന്നു ഡെല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഷര്‍ജിലിനെതിരെ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തിയിരുന്നു. ഷഹീന്‍ ബാഗില്‍ സംഘര്‍ഷം സൃഷ്‌ടിക്കാൻ മനഃപൂർവം വിദ്വേഷപ്രസംഗം നടത്തിയെന്ന് ഷര്‍ജീലിനെതിരെ ചുമത്തിയ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. ഒപ്പം ഷര്‍ജീല്‍ ഭരണഘടനയെ പരസ്യമായി ധിക്കരിക്കുകയും അതിനെ ഫാസിസ്‌റ്റ് രേഖ എന്ന് വിളിക്കുകയും ചെയ്‌തുവെന്നും ആരോപണം ഉയര്‍ത്തിയിരുന്നു.
Read also: ഉത്തരാഖണ്ഡിൽ ക്രിസ്‌ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം