പാലക്കാട്: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കാനുള്ള തീരുമാനം മുന്നണിയില്‍ ഭിന്നതക്ക് കാരണമായെന്ന ആരോപണങ്ങള്‍ നിഷേധിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍.
വിഷയത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെ നിലപാടും ലീഗിന് നിലപാടും ഉണ്ടെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
എന്നാല്‍ ഇത് മുന്നണിക്ക് ഉള്ളിലെ ഭിന്നതയിലേക്ക് നയിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. പാലക്കാട് മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. സാമ്പത്തിക സംവരണത്തില്‍ കോണ്‍ഗ്രസിന് അഖിലേന്ത്യാ തലത്തില്‍ ഒരു നിലപാടുണ്ട്. അത് തന്നെയാണ് കെപിസിസിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള ശ്രമത്തെ ലീഗ് തുടക്കത്തിലേ എതിര്‍ത്തിരുന്നു, വിവിധ പിന്നോക്ക സംഘടനകളുമായി ചേര്‍ന്ന് വിഷയത്തില്‍ ശക്‌തമായ പ്രതിഷേധം സംഘടിപ്പിക്കാനും അവര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്‌തു. ലീഗ് തിടുക്കപ്പെട്ട് സമരം പ്രഖ്യാപിച്ചെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഒപ്പം കോണ്‍ഗ്രസ് നിലപാട് ലീഗിനെ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു.
Read Also: മുന്നോക്ക സംവരണം; എതിര്‍പ്പറിയിച്ച് എല്‍ഡിഎഫ് ഘടകകക്ഷി ഐഎന്‍എല്‍