ന്യൂഡെൽഹി: മുന്നോക്ക സംവരണത്തിനുള്ള വരുമാനപരിധി ഈ വർഷം 8 ലക്ഷമായി തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സംവരണ മാനദണ്ഡങ്ങളിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ അടുത്ത വർഷം മുതൽ നടപ്പാക്കും എന്നും സർക്കാർ കോടതിയെ അറിയിച്ചു. വിദഗ്‌ധ ശുപാർശ പ്രകാരമാണ് ഈ തീരുമാനം. എട്ട് ലക്ഷം രൂപ വരുമാന പരിധി നിശ്‌ചയിച്ച് ഈ വർഷം നീറ്റ് പിജി പ്രവേശനം നടത്തും.
സുപ്രീം കോടതിയെയാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. 1000 സ്‌ക്വയർഫീറ്റിൽ കൂടുതൽ വീടുള്ളവർക്ക് സംവരണം കിട്ടില്ല എന്ന മാനദണ്ഡം ഒഴിവാക്കി. എട്ട് ലക്ഷം രൂപയിൽ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീരുമാനം അനുസരിച്ച് പത്ത് ശതമാനം സാമ്പത്തിക സംവരണം കിട്ടുക. ഈ പരിധി പുനഃപരിശോധിക്കാൻ തയ്യാറുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു.
ഒബിസി ക്രമീലെയറിന്റെ സാമ്പത്തിക സംവരണത്തിന് ഒരേ മാനദണ്ഡം എങ്ങനെ സാധ്യമാകുമെന്നും കോടതി ചോദിച്ചിരുന്നു. നാല് ആഴ്‌ചത്തെ സാവകാശം ചോദിച്ച കേന്ദ്രം ഇതേ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. എട്ട് ലക്ഷം രൂപയെന്ന വരുമാന പരിധിയിലും മാറ്റം വേണ്ടെന്നതടക്കം 90 പേജുള്ള റിപ്പോർട്ടാണ് സമിതി തയ്യാറാക്കിയത്.
മുന്നോക്ക സംവരണത്തിൽ തീരുമാനം ആകുന്നത് വരെ മെഡിക്കൽ പിജി കൗണ്‍സിലിംഗിനുള്ള സ്‌റ്റേ തുടരുമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. നീറ്റ് പിജി പ്രവേശനം വൈകിയതോടെ റെസിഡന്റ് ഡോക്‌ടർമാരുടെ വലിയ പ്രതിഷേധത്തിനാണ് ഡെൽഹിയും കേരളവുമെല്ലാം സാക്ഷ്യം വഹിച്ചത്.
Read Also: തെറ്റുകാരെ സംരക്ഷിക്കില്ല; കോവളത്തേത് ഒറ്റപ്പെട്ട സംഭവമെന്ന് ആവർത്തിച്ച് കോടിയേരി