കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെയും എംഎൽഎ കെകെ രമയുടെയും മകൻ അഭിനന്ദിനും ആര്‍എംപി നേതാവ് എന്‍ വേണുവിനും എതിരെ വന്ന ഭീഷണിക്കത്ത് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത് വടകരയില്‍ നിന്നെത്ത് കണ്ടെത്തല്‍. വടകരയിലെ നട്ട് സ്‌ട്രീറ്റ് തപാല്‍ ഓഫിസിൽ നിന്നാണ് കത്ത് പോസ്‌റ്റ് ചെയ്‌തതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
കത്തിന്റെ പുറത്തുള്ള സീലില്‍ കോഴിക്കോട് എന്നതിന് പുറമേ സ്ട്രീറ്റ് എന്നുമാത്രമെ തെളിഞ്ഞുകാണുന്നുള്ളൂ. തുടര്‍ന്ന് ജില്ലയിലുള്ള തപാല്‍ ഓഫിസുകളില്‍ സ്ട്രീറ്റ് എന്ന പേര് വരുന്ന സ്‌ഥലങ്ങള്‍ അന്വേഷിച്ച ശേഷമായിരുന്നു നട്ട് സ്ട്രീറ്റിലാണെന്ന് കണ്ടെത്തിയത്.
ഇവിടുത്തെ ഓഫിസില്‍ സ്‌ഥാപിച്ച തപാല്‍ പെട്ടിക്ക് പുറമെ മൂന്നെണ്ണം കൂടി സമീപത്തെ റോഡരികില്‍ സ്‌ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഏതില്‍, ആരാണ് പോസ്‌റ്റ് ചെയ്‌തതെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ എല്ലാ പെട്ടിക്കടുത്തും ക്യാമറ ഇല്ലെങ്കില്‍ ആളെ തിരിച്ചറിയുക പ്രയാസമായിരിക്കും.
ചൊവ്വാഴ്‌ച കെകെ രമ എംഎൽഎയുടെ ഓഫിസ് വിലാസത്തിലാണ് ഭീഷണിക്കത്ത് വന്നത്. ചാനല്‍ ചര്‍ച്ചയില്‍ എഎന്‍ ഷംസീറിനെതിരെ ഒരു ആര്‍എംപിക്കാരനും സംസാരിക്കരുത് എന്നാണ് കത്തിലെ പ്രധാന പരാമര്‍ശം. റെഡ് ആര്‍മി കണ്ണൂര്‍ പിജെ ബോയ്‌സ് എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്‍ വേണുവിനെ അഭിസംബോധന ചെയ്‌താണ് കത്ത് ആരംഭിക്കുന്നത്. ടിപി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിനെ മൃഗീയമായി വകവരുത്തുമെന്ന് കത്തിൽ ഭീഷണിപ്പെടുത്തുന്നു.
Most Read: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം; പെരിയ ഇരട്ടകൊലക്കേസ് പ്രതിക്ക് പരിക്ക്