വയനാട്: ഒറ്റയാന്റെ ആക്രമണത്തിൽ വിദ്യാർഥി ഉൾപ്പടെ നാലുപേർക്ക് പരിക്ക്. പനമരം നെല്ലിയമ്പലം റോഡിൽ ഇഷ്‌ടികക്കളത്തിന് സമീപത്ത് ബൈക്കിൽ യാത്ര ചെയ്‌തിരുന്നവരെയാണ് കാട്ടാന ആക്രമിച്ചത്. കോതമംഗലം മാർ ബെസോലിയോസ് കോളേജിലെ വിദ്യാർഥിയായ ശിൽപ്പ, പിതാവ് ശിവരാമൻ, പള്ളിക്കുന്ന് സ്വദേശിയായ പത്രോസ്, സഹയാത്രികനായ റോയ് എന്നിവർക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത് .
മുമ്പിൽ യാത്ര ചെയ്യുകയായിരുന്ന ശിവരാമനും മകളും കയറിയ ഇരുചക്ര വാഹനമാണ് കാട്ടാന ആദ്യം ആക്രമിച്ചത്. തുടർന്ന് ഇവരുടെ പിറകെ ബൈക്കിൽ എത്തിയ പത്രോസിനെയും ആക്രമിക്കാൻ ശ്രമിച്ചു. പത്രോസിനെ ആക്രമിക്കുന്നത് കണ്ട റോയ് ഒച്ചവെച്ചതോടെ കാട്ടാന പിന്തിരിഞ്ഞു പോവുകയായിരുന്നു. നാല് പേരും ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. ശിൽപ്പയെ മാനന്തവാടി മെഡിക്കൽ കോളേജിലും മറ്റുള്ളവരെ പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടാനയെ പിന്നീട് പാതിരിയമ്പം കാട്ടിലേക്ക് തുരത്തി.
Most Read: ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം; യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം