മംഗളൂരു: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നാലാം പ്‌ളാറ്റ്‌ഫോം വരുന്നു. ദിവസവും 16 ട്രെയിനുകൾ വന്നുപോകുന്ന സ്‌റ്റേഷനിൽ പ്‌ളാറ്റ്‌ഫോം ഒഴിയാത്തതിനാൽ നേത്രാവതി പാലം കഴിഞ്ഞ ഉടൻ തീവണ്ടികൾ ഏറെ നേരം പിടിച്ചിടുക പതിവാണ്. മംഗളൂരു സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ വെറും 300 മീറ്റർ അകലെ കാണാമെങ്കിലും പ്‌ളാറ്റ്‌ഫോം ഒഴിവില്ലാത്തതിനാൽ ട്രെയിനുകൾക്ക് പ്രവേശനം ലഭിക്കില്ല. ട്രെയിനുകളുടെ പിടിച്ചിടൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം തുടരുക പതിവാണ്. യാത്രക്കാരുടെ ഈ കാത്തിരിപ്പിന് അറുതിവരുത്തുകയാണ് ദക്ഷിണ റെയിൽവേ.
നാലാം പ്‌ളാറ്റ്‌ഫോം നിർമിക്കാനുള്ള നടപടികളുടെ ഒന്നാംഘട്ടം പൂർത്തിയായി. രണ്ടാംഘട്ടം ഉടൻ പൂർത്തിയാകുമെന്നാണ് വിവരം. നാലാം പ്‌ളാറ്റ്‌ഫോം യാഥാർഥ്യമാകുന്നതോടെ യാത്രക്കാരുടെ ക്‌ളേശം അവസാനിക്കുമെന്നും ഓടിയെത്തുന്ന തീവണ്ടികൾക്ക് യഥേഷ്‌ടം പ്‌ളാറ്റ്‌ഫോമിലേക്ക് കയറാനാകുമെന്നും അധികൃതർ പറയുന്നു.
മൂന്നുഘട്ടങ്ങളിലാണ് മംഗളൂരു സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ പ്‌ളാറ്റ്‌ഫോം വികസനം നടപ്പാക്കുന്നത്. ആദ്യഘട്ടം പാത ഇരട്ടിപ്പിക്കലായിരുന്നു. നേത്രാവതി പാലം മുതൽ മംഗളൂരു റെയിൽവേ സ്‌റ്റേഷൻ വരെ ഒറ്റവരിപ്പാതയായിരുന്നു. മാസങ്ങൾക്കുമുൻപ് അത് ഇരട്ടിപ്പിച്ചു. രണ്ടാംഘട്ടം തീവണ്ടികളുടെ ബോഗികൾ സർവീസ് ചെയ്യുന്ന പിറ്റ് ലൈനിന്റെ നിർമാണമാണ്. പുതിയ പിറ്റ് ലൈൻ നിർമിക്കുന്നതോടെ പഴയ പിറ്റ് ലൈനുള്ള സ്‌ഥലത്ത് പുതിയ പ്‌ളാറ്റ്‌ഫോം നിർമിക്കാനാവും. പിറ്റ് ലൈൻ നിർമിക്കുന്ന ജോലി പുരോഗമിച്ചുവരികയാണ്. അതിനുശേഷമേ മൂന്നാംഘട്ടമായ പ്‌ളാറ്റ്‌ഫോം നിർമാണമുണ്ടാകൂ.
വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ സുരക്ഷിതമായ അത്യാധുനിക ഇലക്‌ട്രോണിക് സിഗ്‌നൽ സംവിധാനവും മംഗളൂരു സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ സ്‌ഥാപിച്ചിട്ടുണ്ട്. കംപ്യൂട്ടർ മോണിറ്ററിൽ സിഗ്‌നൽ വിവരങ്ങൾ കാണാനാവും.
Also Read: കടയ്‌ക്കാവൂർ പോക്‌സോ കേസ്; അമ്മയെ കുറ്റവിമുക്‌തയാക്കി