തൃശൂര്‍ : ജില്ലയില്‍ സുപ്രീംകോടതി ജഡ്ജിയെന്ന വ്യാജേന ക്രെയിന്‍ ഉടമയില്‍ നിന്നും 12.5 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്‌റ്റില്‍. സംഭവത്തില്‍ കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ജിഗീഷിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പാലിയേക്കര സ്വദേശിയായ ക്രെയിന്‍ ഉടമയില്‍ നിന്നുമാണ് ഇയാള്‍ പണം തട്ടിയത്. ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും, ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് അതില്‍ പുതുക്കാട് പോലീസ് കേസെടുത്തു. ഈ കേസിന്റെ പേരില്‍ ക്രെയിന്‍ ഉടമയെ തെറ്റിദ്ധരിപ്പിച്ചാണ് ജിഗീഷ് പണം തട്ടിയത്.
കേസില്‍ കോടതി ക്രെയിന്‍ ഉടമയെ ശിക്ഷിക്കുമെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച് ഒരു ഇടനിലക്കാരന്‍ വഴിയാണ് ജിഗീഷ് ക്രെയിന്‍ ഉടമയിലേക്കെത്തിയത്. സ്വയം സുപ്രീംകോടതി ജഡ്ജിയായി ചമഞ്ഞ് തന്റെ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്നും ക്രെയിന്‍ ഉടമയെ രക്ഷിക്കാമെന്ന് പറഞ്ഞാണ് തവണകളായി ജിഗീഷ് ഇയാളില്‍ നിന്നും പണം തട്ടിയത്. ഒരാഴ്‌ചക്കകം കേസ് റദ്ദാക്കുമെന്ന് ഉറപ്പ് നല്‍കിയാണ് ക്രെയിന്‍ ഉടമയില്‍ നിന്നും ഇയാള്‍ പണം വാങ്ങിയത്. എന്നാല്‍ പണം ലഭിച്ച ശേഷം പിന്നീട് ജിഗീഷ് ക്രെയിന്‍ ഉടമ ബന്ധപ്പെട്ടപ്പോഴെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു.
തുടര്‍ന്ന് ഇത് ക്രെയിന്‍ ഉടമ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്നമനടയില്‍ വാടകക്ക് താമസിച്ചിരുന്ന ജിഗീഷിനെ റൂറല്‍ ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശാനുസരണം ഡിവൈഎസ്‌പി സിആര്‍ സന്തോഷ്, ഇൻസ്‌പെക്‌ടർ ടിഎന്‍ ഉണ്ണിക്കൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
Read also : സ്‌കൂൾ തുറക്കൽ; അധികൃതരുമായി കൂടിയാലോചന നടത്തി കളക്‌ടർ