പരപ്പനങ്ങാടി : ജില്ലയിൽ മന്ത്രവാദി ചമഞ്ഞു തട്ടിപ്പ് നടത്തിയ ആളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരൂർ പുതുപ്പള്ളിയിൽ പാലക്കവളപ്പിൽ ഷിഹാബുദ്ദീനാ(37)ണ് പിടിയിലായത്. കൊടക്കാട് സ്വദേശിയായ വീട്ടമ്മയിൽ നിന്ന് 25 പവൻ സ്വർണ്ണം തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
തകിട് ഉപയോഗിച്ച് മാന്ത്രികവിദ്യകൾ കാണിച്ച ശേഷം സ്വർണ്ണാഭരണങ്ങൾ പൊതിഞ്ഞു അലമാരയിൽ സൂക്ഷിക്കണമെന്ന് ഇയാൾ ആളുകളെ വിശ്വസിപ്പിക്കും. കുടുംബത്തിന്റെ സാമ്പത്തികവും, ശാരീരികവുമായ പ്രശ്‌നങ്ങൾ തീർക്കുന്നതിനാണ് ഇത്തരത്തിൽ സൂക്ഷിക്കേണ്ടതെന്നാണ് ഇയാൾ ആളുകളെ വിശ്വസിപ്പിക്കുന്നത്. തുടർന്ന് ഈ സ്വർണ്ണം തട്ടിയെടുത്ത് ഇയാൾ കടന്നു കളയും.
ഇത്തരത്തിൽ നിരവധി സ്‌ത്രീകളിൽ നിന്നും ഇയാൾ സ്വർണ്ണം തട്ടിയെടുത്തതായി പോലീസ് വ്യക്‌തമാക്കുന്നുണ്ട്. ചാറ്റിങ്ങിലൂടെയും, ഫോൺ വിളികളിലൂടെയുമാണ് ഇയാൾ സ്‌ത്രീകളുമായി സൗഹൃദം സ്‌ഥാപിക്കുന്നത്. കൂടാതെ ഇയാളിൽ നിന്നും മതിയായ രേഖകൾ ഇല്ലാതെ സ്വർണ്ണം വാങ്ങിയ സ്വകാര്യ പണമിടപാട് സ്‌ഥാപനങ്ങളെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്‌തമാക്കി.
Read also : നൈജീരിയയിൽ മുന്നൂറോളം വിദ്യാർഥികളെ തട്ടിക്കൊണ്ട് പോയി