കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക്. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നണികൾ ശക്‌തമാക്കിയിരിക്കുകയാണ്. യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസും എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്‌തികളെ കണ്ട് പിന്തുണ തേടും. കൂടുതൽ നേതാക്കളെ അണിനിരത്തി പ്രചാരണം ശക്‌തമാക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്.
അതേസമയം, ഇടത് സ്‌ഥാനാർഥിയുടെ സഭാ ബന്ധത്തെ ചൊല്ലിയുള്ള വിവാദം തുടരാനാണ് സാധ്യത. സഭയെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടെന്ന് സിപിഎം നേതാക്കൾ പറയുമ്പോഴും സ്‌ഥാനാർഥി നിർണയത്തിൽ ബാഹ്യ ഇടപെടലെന്ന ആരോപണം യുഡിഎഫ് ആവർത്തിക്കും. കർദിനാളിന്റെ നോമിനി അല്ലെന്ന് സഭാ നേതൃത്വം ഇന്നലെ വിശദീകരിച്ചിരുന്നു.
എന്നാൽ, ജോസഫ്-സഭ ബന്ധം സംശയത്തിന്റെ നിഴലിൽ നിർത്താനാണ് കർദിനാൾ വിരുദ്ധ പക്ഷം ശ്രമിക്കുന്നത്. അതിനിടെ തൃക്കാക്കരയിലെ എൻഡിഎ സ്‌ഥാനാർഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണന്റെ പേരിനാണ് മുൻതൂക്കം.
രാധാകൃഷ്‌ണൻ, സംസ്‌ഥാന വക്‌താവ് ടിപി സിന്ധുമോൾ, എറണാകുളം ജില്ലാ പ്രസിഡണ്ട് എസ് ജയകൃഷ്‌ണൻ എന്നീ പേരുകൾ അടങ്ങിയ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. ആം ആദ്‌മി-ട്വിന്റി-20 സംയുക്‌ത സ്‌ഥാനാർത്ഥിയെ നിർത്തുന്നതിലും തീരുമാനം ആയിട്ടില്ല. ഇന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരാനാണ് സാധ്യത.
Most Read: വ്ളോഗർ റിഫ മെഹ്‌നുവിന്റെ മരണം; പോസ്‌റ്റുമോർട്ടം ഇന്ന്