തിരുവനന്തപുരം: ഇന്ധന നികുതി കുറക്കാത്ത സംസ്‌ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. വില കുറക്കാത്ത സർക്കാർ നടപടിക്കെതിരെ കെ ബാബു എംഎൽഎ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. സംസ്‌ഥാനം നികുതി കുറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍, ആറ് വർഷമായി സംസ്‌ഥാനം നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി മറുപടി നൽകി. കൂട്ടിയ കേന്ദ്രമാണ് നികുതി കുറക്കേണ്ടത്. അതിന് സൈക്കിളുമായി ഡെൽഹിക്ക് പോകണമെന്നും ധനമന്ത്രി പരിഹസിച്ചു.
ഉമ്മൻ ചാണ്ടി സർക്കാർ 13 തവണ നികുതി കൂട്ടി. യുപിഎ സർക്കാരാണ് ഇന്ധന വില നിയന്ത്രണം കമ്പനികൾക്ക് വിട്ട് കൊടുത്തതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞപ്പോൾ കേന്ദ്രം നികുതി കൂട്ടുകയാണ് ചെയ്‌തത്. രാജസ്‌ഥാനിൽ കോവിഡ് കാലത്ത് 4 ശതമാനം നികുതി കൂട്ടി. അപ്പോഴും കേരളം നികുതി കൂട്ടിയിട്ടില്ല. നികുതി കുറക്കാൻ കാളവണ്ടിയുമായി ഡെൽഹിയിലേക്ക് പോകണമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്‌ഥാനത്തിന് ആകെ പിരിക്കാൻ അധികാരമുളളത് മദ്യം-പെട്രോൾ നികുതികള്‍ മാത്രമാണ്. ഇവയിൽ സംസ്‌ഥാനത്തേക്കാൾ നികുതി കേന്ദ്രം പിരിക്കുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, കേന്ദ്രം നികുതി കുറക്കരുതെന്നാണ് ധനമന്ത്രിയുടെ മനസിലിരിപ്പെന്ന് കെ ബാബു കുറ്റപ്പെടുത്തി.
ജനങ്ങൾ പ്രതിസന്ധിയിലാണ്. നികുതി കുറക്കില്ലെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അപകടത്തിൽ മരിച്ചയാളുടെ മോതിരം അടിച്ചു മാറ്റുന്ന പണിയാണിത്. നികുതി കൂട്ടുന്ന കാര്യത്തിൽ കേന്ദ്രവും കേരളവും ചേട്ടൻ ബാവ അനിയൻ ബാവ എന്ന പോലെയാണ്. ആകാശം ഇടിഞ്ഞു വീണാലും മിണ്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും കെ ബാബു വിമര്‍ശിച്ചു.
സംസ്‌ഥാന സർക്കാർ വാങ്ങുന്നതിന്റെ 136 ശതമാനം സർ ചാർജ് കേന്ദ്രം ഈടാക്കുന്നു. ഭരണഘടനയുടെ 271ആം വകുപ്പിന്റെ ലംഘനമാണിതമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
Most Read: കർഷകരുടെ നഷ്‌ടപരിഹാര അപേക്ഷ; 30 ദിവസത്തിനകം നടപടിയെന്ന് കൃഷിമന്ത്രി