തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. മന്ത്രിസഭാ പുനഃസംഘടന ഡിസംബറിൽ നടക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അറിയിച്ചു. അഹമ്മദ് ദേവർകോവിലിന് പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും ആന്റണി രാജുവിന് പകരം കെബി ഗണേഷ് കുമാറും മന്ത്രിസഭയിലെത്തും. നവകേരള സദസിന് ശേഷം ഡിസംബർ അവസാനത്തോടെ മന്ത്രിസഭാ പുനഃസംഘടിപ്പിക്കുമെന്നും ഇപി ജയരാജൻ അറിയിച്ചു.
നാല് ഘടകകക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്‌ഥാനം നൽകാനായിരുന്നു ഇടതു മുന്നണിയുടെ തീരുമാനം. നവംബർ 20ന് സർക്കാരിന് രണ്ടര വർഷം പൂർത്തിയാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം ഡിസംബർ 24ന് അവസാനിക്കും. നവകേരള സദസിന് ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കും. മറ്റു മന്ത്രിമാരുടെ മാറ്റം ഉണ്ടാകില്ലെന്ന സൂചനയും എൽഡിഎഫ് കൺവീനർ നൽകി.
അതേസമയം, സംസ്‌ഥാനം വലിയ സാമ്പത്തിക പ്രയാസങ്ങൾ അഭിമുഖീകരിക്കുകയാണെന്ന് ഇപി ജയരാജൻ പറഞ്ഞു. കേന്ദ്രം അങ്ങേയറ്റം അവഗണന കാണിക്കുന്നു. കേന്ദ്ര അവഗണനക്കെതിരെ ഡെൽഹിയിൽ ഇടതു മുന്നണി സമരം നടത്തും. ജില്ലാതലത്തിലും സംസ്‌ഥാന തലത്തിലും പ്രതിഷേധം യോഗങ്ങൾ ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതു എംഎൽഎമാരും പങ്കെടുക്കുമെന്നും ജയരാജൻ പറഞ്ഞു.
അതേസമയം, സിപിഐഎം സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലി നാളെ കോഴിക്കോട് നടക്കും. അരലക്ഷത്തോളം പേർ റാലിയിൽ അണിനിരക്കുമെന്നാണ് സംഘാടക സമിതി അറിയിക്കുന്നത്. നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി ഉൽഘാടനം ചെയ്യും.
Most Read| ‘ഗവർണർമാർ തീകൊണ്ട് കളിക്കരുത്’; ജനാധിപത്യം എവിടെ എത്തുമെന്ന് സുപ്രീം കോടതി