കൊച്ചി: നഗരത്തെ ഞെട്ടിച്ച കൂട്ടബലാൽസംഗത്തിൽ 4 പേര് അറസ്‌റ്റിലായി. രാജസ്‌ഥാൻ സ്വദേശിനിയായ ഡോണ എന്ന സ്‌ത്രീയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു യുവാക്കളുമാണ് അറസ്‌റ്റിലായത്. പരസ്യങ്ങൾക്കും മറ്റും മോഡലായി പോകുന്ന കാസർഗോഡ് സ്വദേശിയായ 19 കാരിയാണ് ക്രൂരമായ കൂട്ടബലാൽസംഗത്തിന് ഇരയായത്.
ഇന്നലെ അർധരാത്രിയാണ് സംഭവം. കസ്‌റ്റഡിയിലുള്ള രാജസ്‌ഥാൻ സ്വദേശിയും മോഡലുമായ ഡോണക്കും മറ്റു മൂന്നു പേർക്കൊപ്പം രാത്രി രവിപുരത്തെ ബാറിലെത്തിയ 19 വയസുകാരിയായ പെൺകുട്ടി മദ്യപിച്ച് ബോധം കെട്ടിരുന്നു എന്നാണ് സൂചന. തുടർന്നു കാറിൽ കയറ്റി കൊണ്ടു പോകുന്നതിനിടെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയശേഷം കൊച്ചി, കാക്കനാട്ടുള്ള ഇവരുടെ താമസസ്‌ഥലത്ത് ഇറക്കിവിടുകയായിരുന്നു എന്നാണ് പോലീസ് വിശദീകരണം.
കൂട്ടബലാൽസംഗത്തിന് ഇരയായ യുവതി ഇക്കാര്യം അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ന് ഉച്ചയോടെ ഇതേക്കുറിച്ച് പൊലീസിന് പരാതി ലഭിച്ചു. ശേഷം, യുവതിയും യുവാക്കളും പോയ ബാറിലെത്തിയ പൊലീസ് യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിൽ ഇവർ നൽകിയ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തി.
തുടർന്ന് യുവതിയുടെ സുഹൃത്തിനെ കസ്‌റ്റഡിയിലെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്‌തു. വൈകാതെ യുവതിയെ പീഡിപ്പിച്ചത് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി. യുവാക്കളേയും ഒത്താശ ചെയ്‌ത സ്‌ത്രീയെയും തുടർന്ന് അറസ്‌റ്റ് ചെയ്‌തു. അവശനിലയിലായ യുവതി ഇന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ കളമശേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ ഇരയായ യുവതിയെ ബോധമില്ലാത്ത അവസ്‌ഥയിൽ കാറിൽ കയറ്റിയപ്പോൾ സുഹൃത്തായ സ്‌ത്രീ മനപൂർവം ഒഴിഞ്ഞു മാറിയതാണ് എന്നാണ് പൊലീസ് നൽകുന്ന സൂചന. നിലവിൽ മൂന്ന് യുവാക്കളും ഈ സ്‌ത്രീയും മാത്രമാണ് പ്രതികൾ എന്നാണ് പൊലീസ് പറയുന്നത്. കൊച്ചി ഇൻഫോപാർക്ക് പൊലീസിനു ലഭിച്ച പരാതിയിൽ മൊഴി രേഖപ്പെടുത്തിയശേഷം കേസ് എറണാകുളം സൗത്തിലേക്കു കൈമാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Most Read: ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച് സിപിഎം ദേശീയ നേതൃത്വം