തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തുന്ന ആളുകൾക്ക് കയ്യുറ നൽകും. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാർക്ക് കയ്യുറകൾ നൽകാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 6 കോടി കയ്യുറകൾ എങ്കിലും കരുതി വെക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യം വച്ചിരിക്കുന്നത്.
2.67 കോടി വോട്ടർമാരാണ് നിലവിൽ പട്ടികയിൽ ഉള്ളത്. വോട്ടെടുപ്പ് സമയത്ത് ഇവർക്ക് ധരിക്കാനുള്ള കയ്യുറകളും, സാനിറ്റൈസറും കേരള മെഡിക്കൽ സർവീസസ് കോർപറേഷനാകും ടെൻഡറിലൂടെ വാങ്ങുക. കൂടാതെ ഒറ്റത്തവണ ഉപയോഗത്തിനു ശേഷം കയ്യുറ നശിപ്പിക്കാനുള്ള ചുമതല ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്‌ഥാപനമായ ‘ഇമേജി’നായിരിക്കും.
സംസ്‌ഥാനത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കയ്യുറകൾ നൽകിയിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്‌ഥാനത്തെ കോവിഡ് വ്യാപനം വലിയ രീതിയിൽ തന്നെ ഉയർന്നിരുന്നു. നിലവിലത്തെ സാഹചര്യം കണക്കാക്കിയാൽ സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ വേണ്ടത്ര മുൻകരുതൽ ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്തിയാൽ അത് വലിയ രീതിയിലുള്ള രോഗവ്യാപനത്തിന് വീണ്ടും ഇടയാക്കും. അതിനാലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കയ്യുറകൾ നൽകാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.
Read also : എയിംസില്‍ നിന്നും എംബിബിഎസ് കരസ്‌ഥമാക്കി മഅ്ദിന്‍ വിദ്യാര്‍ത്ഥി