കവരത്തി: അഡ്‌മിനിസ്‌ട്രേറ്ററുടെ വിവാദ നയങ്ങൾക്കെതിരെ ലക്ഷദ്വീപിൽ കനത്ത പ്രതിഷേധം. ഒരാഴ്‌ചത്തെ സന്ദർശനത്തിനായി ഇന്ന് ദ്വീപിൽ എത്തുന്ന പ്രഫുൽ ഖോഡ പട്ടേലിനെതിരെ നാട്ടുകാർ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്. കഴിഞ്ഞയാഴ്‌ച നടത്തിയ വീട്ടുമുറ്റ നിരാഹാരത്തിനു ശേഷം സേവ് ലക്ഷദ്വീപ് ഫോറം ദ്വീപിൽ ആസൂത്രണം ചെയ്യുന്ന രണ്ടാംഘട്ട സമരമാണിത്.
പ്രതിഷേധ ചൂടിനിടയിലും ലക്ഷദ്വീപിലെ നടപടികളെ ന്യായീകരിക്കുന്ന തിരക്കിലാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. ദ്വീപിൽ സ്വീകരിച്ചത് കരുതൽ നടപടികൾ മാത്രമാണെന്നാണ് പട്ടേലിന്റെ വാദം. ബീഫ് നിരോധനത്തെ ന്യായീകരിച്ച പട്ടേൽ ലക്ഷദ്വീപിൽ കോവിഡ് കേസുകൾ വർധിച്ചത് റമദാൻ കാരണമാണെന്നും പറഞ്ഞു. ഭരണപരിഷ്‌കാര നടപടികള്‍ ജനങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യില്ലെന്നും പട്ടേൽ കൂട്ടിച്ചേർത്തു.
അതേസമയം, അഡ്‌മിനിസ്‌ട്രേർക്കെതിരെ പ്രതിഷേധിക്കാനായി ദ്വീപ് ജനത സജ്‌ജമായി കഴിഞ്ഞു. പ്രക്ഷോഭത്തിന്റെ ഭാഗമായി എല്ലാ ദ്വീപുകളിലും വീടുകളുടെ മുന്നിൽ കരിങ്കൊടികൾ നിറയും. കറുപ്പു നിറമുള്ള വസ്‌ത്രം, മാസ്‌ക്, ബാഡ്‌ജ് എന്നിവ ധരിക്കാനും അഡ്‌മിനിസ്‌ട്രേറ്റർക്ക് എതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയ പ്‌ളക്കാർഡുകൾ എല്ലാ വീടുകളുടെയും മുന്നിൽ സ്‌ഥാപിക്കാനും നിർദ്ദേശമുണ്ട്.
ഇന്ന് രാത്രി 9ന് എല്ലാ വീടുകളിലും വിളക്കുകൾ അണച്ചു മെഴുകുതിരി വെട്ടത്തിൽ പ്‌ളേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേൽ ഗോ’ എന്ന മുദ്രാവാക്യം മുഴക്കാനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്‌തിട്ടുണ്ട്.വീടിന് പുറത്തിറങ്ങി പ്രതിഷേധിക്കരുതെന്ന് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പശ്‌ചാത്തലത്തിൽ ദ്വീപിലെത്തുന്ന പ്രഫുൽ പട്ടേലിന് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജാഗ്രത പാലിക്കാൻ പോലീസുൾപ്പെടെയുള്ള സേനാവിഭാഗങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്. പ്രാദേശിക പ്രതിഷേധം അതിരുവിടാതിരിക്കാൻ പഴുതടച്ച ക്രമീകരണങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്.
Also Read: വീടുകളിൽ ഇന്ന് മുതൽ വാക്‌സിനെത്തും; രാജസ്‌ഥാനിൽ പദ്ധതിക്ക് ഇന്ന് തുടക്കം