തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5,516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മഴക്കാലത്ത് സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പ്രത്യേക പരിശോധനകൾ നടത്തിയത്. ട്രോളിങ് നിരോധനം ആരംഭിച്ചത് മുതൽ ഓപ്പറേഷൻ മൽസ്യയുടെ പ്രവർത്തനങ്ങളും ശക്‌തമാക്കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഓപ്പറേഷൻ മൽസ്യയുടെ ഭാഗമായി ഏപ്രിൽ ഒന്ന് മുതൽ ഇതുവരെ 2994 പരിശോധനകളാണ് നടത്തിയത്. മൽസ്യ ഹാർബറുകൾ, ലേല കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ചെക്ക്പോസ്‌റ്റുകൾ, വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തിയത്. 5549 കിലോ കേടായ മൽസ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്‌തമാക്കാൻ നിർദ്ദേശം നൽകി. എല്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർമാർക്കും തൽസമയം പരിശോധനകൾ റിപ്പോർട് ചെയ്യാൻ ടാബുകൾ അനുവദിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.
ജൂൺ ഒന്ന് മുതൽ ഇതുവരെ 992 സ്‌റ്റാറ്റ്യൂട്ടറി സാമ്പിളുകൾ, 3236 സർവൈലൻസ് സാമ്പിളുകൾ എന്നിവ ശേഖരിച്ചു ലാബിൽ പരിശോധനക്ക് വിധേയമാക്കി. 603 കോമ്പൗണ്ടിങ് നോട്ടീസ്, 794 റെക്‌ടിഫിക്കേഷൻ നോട്ടീസ് എന്നിവ വീഴ്‌ചകൾ കണ്ടെത്തിയ സ്‌ഥാപനങ്ങൾക്ക് നൽകി. 29.05 ലക്ഷം രൂപ പിഴയായി ഈടാക്കി. 3029 സ്‌ഥാപനങ്ങൾക്ക് ലൈസൻസും 18,079 സ്‌ഥാപനങ്ങൾക്ക് രജിസ്ട്രേഷനും ഇക്കാലയളവിൽ നൽകിയിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: 40 ശതമാനം ഭിന്നശേഷി ഉള്ളവർക്ക് സ്വകാര്യ ബസുകളിൽ യാത്രാ ഇളവ്; ഗതാഗതമന്ത്രി