കൊച്ചി: ജനങ്ങൾക്ക് സംസ്‌ഥാന സർക്കാർ നൽകിയ പ്രധാന വാഗ്‌ദാനമാണ് ഗെയിൽ പദ്ധതി. പ്രകൃതി വാതക പൈപ്പ് ലൈൻ യാഥാർഥ്യമായതിലൂടെ അത് നിറവേറ്റപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയിൽ പദ്ധതിയുടെ ഭാഗമായി കൊച്ചി-മംഗളൂരു പൈപ്പ് ലൈൻ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിച്ചുകൊണ്ടാണ് സർക്കാർ എല്ലാ തടസങ്ങളും മറികടന്നത്. പ്രശ്‌നങ്ങൾ കാരണം 2014ൽ നിർത്തി വെച്ച പദ്ധതിയാണ് ഗെയിൽ. 450 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈനിന്റെ 414 കിലോമീറ്ററും കേരളത്തിലാണ്. വലിയ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്- മുഖ്യമന്ത്രി പറയുന്നു. എന്നാൽ, പ്രയാസങ്ങൾ അവഗണിച്ചുകൊണ്ട് ജനങ്ങൾ പദ്ധതിയുമായി സഹകരിച്ചു. കേരളത്തിന്റെ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞു എന്നതാണ് അതിന് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിരവധി കേസുകളും ഒരുപാട് പ്രതിഷേധങ്ങളും തരണം ചെയ്‌താണ് ഈ പദ്ധതി പൂർത്തിയായത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലൂടെയും മലയോര മേഖലയിലൂടെയും നദികൾക്കിടയിലൂടെയും പൈപ്പിടുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, ഗെയിൽ ഉദ്യോഗസ്‌ഥർ നിശ്‌ചയദാർഢ്യത്തോടെ പദ്ധതി പൂർത്തിയാക്കി. പ്രളയവും നിപ്പയും കോവിഡ് മഹാമാരിയും പോലുള്ള വെല്ലുവിളികൾക്കിടയിലും പദ്ധതി പൂർത്തിയാക്കാൻ ആത്‌മാർഥമായി പ്രവർത്തിച്ചവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
സിറ്റി ഗ്യാസ് വിതരണ ശൃംഖല വ്യാപകമാക്കാൻ പൈപ്പ്‌ലൈൻ പൂർത്തീകരണം സഹായിക്കും. അതുവഴി, വീട്ടാവശ്യത്തിനുള്ള പ്രകൃതി വാതകത്തിന്റെ ലഭ്യത വർധിക്കും. ഊർജരംഗത്തും ഇത് വലിയ വികസനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: പക്ഷിപ്പനി സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ചു; ജാഗ്രതാ നിർദേശം