തിരുവനന്തപുരം: വിവിധ ജില്ലകളിൽ രോഗം സ്‌ഥിരീകരിച്ചതോടെ പക്ഷിപ്പനി സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സംസ്‌ഥാനത്തൊട്ടാകെ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയത്തും ആലപ്പുഴയിലും കനത്ത ജാഗ്രത വേണമെന്നും സർക്കാർ അറിയിച്ചു. കേരളത്തിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടർന്ന് സംസ്‌ഥാനത്ത് നിന്നുള്ള കോഴിക്കും മുട്ടക്കും തമിഴ്‌നാട് സർക്കാർ വിലക്ക് ഏർപ്പെടുത്തി.
അതേസമയം, പക്ഷിപ്പനിക്കെതിരെ സംസ്‌ഥാനത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 4000ത്തോളം പക്ഷികളെ കൊന്നൊടുക്കും. അതേസമയം, വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പക്ഷികളിൽ മാത്രം രോഗമുണ്ടാക്കുന്ന രോഗാണുക്കളാണ് ഏവിയൻ ഇൻഫ്‌ളുവൻസ വൈറസുകളിലേറെയും എന്നാണ് വിദഗ്‌ധർ പറയുന്നത്. കേരളത്തിൽ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
എന്നാൽ രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പക്ഷികളെ പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപഴകുന്ന കുട്ടികൾ, വീട്ടമ്മമാർ, കശാപ്പുകാർ, വെറ്ററിനറി ഡോക്‌ടർമാർ, പക്ഷികളെ നശിപ്പിക്കാനായി നിയോഗിച്ചവർ, ഇതുമായി ബന്ധപ്പെട്ട ജീവനക്കാർ എന്നിവർക്ക് രോഗബാധ ഏൽക്കാനുള്ള സാധ്യത ഏറെയാണ്. ഇത്തരക്കാർ രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
1,650 താറാവുകളാണ് ഇതുവരെ കോട്ടയം ജില്ലയിൽ ചത്തൊടുങ്ങിയത്. ഇതിനെ തുടർന്ന് ഫാമിലുള്ള 8,000ത്തോളം താറാവുകളെയും കൊന്നൊടുക്കും. ജില്ലയിൽ പ്രതിരോധ നടപടികൾക്കായി 5 അംഗങ്ങളുള്ള 8 സംഘങ്ങളെ നിയോഗിച്ചതായി കളക്‌ടർ വ്യക്‌തമാക്കി. ആലപ്പുഴ ജില്ലയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലാണ് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. ഇവിടെ നിന്നും ശേഖരിച്ച സാംപിളുകൾ ഭോപ്പാലിലെ ജന്തുരോഗ നിർണയ ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനിയാണെന്ന് സ്‌ഥിരീകരിച്ചത്. ദേശാടനപ്പക്ഷികളിൽ നിന്നാണ് കേരളത്തിലെ പക്ഷികളിൽ രോഗം എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
Read also: വടക്കാഞ്ചേരി ലൈഫ് മിഷന്‍; ഫ്ളാറ്റിന്റെ ബലപരിശോധന തുടങ്ങി