തിരുവനന്തപുരം: സവർക്കർ വിപ്ളവകാരി ആയിരുന്നുവെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വികസനവും ഐക്യവും ലക്ഷ്യം വച്ചുള്ള ചിന്തകളായിരുന്നു അദ്ദേഹത്തിന്റേത്. കുരുക്ഷേത്ര ബുക്‌സ് പ്രസിദ്ധീകരിച്ച വീര സവർക്കർ എന്ന പുസ്‍തകത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ഗവർണർ നിലപാട് വ്യക്‌തമാക്കിയത്.
ഒരാളെ എതിർക്കുമ്പോഴും അദ്ദേഹത്തെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും മനസിലാക്കണം. സവർക്കറെ എതിർക്കുന്നവരും അദ്ദേഹം ഒരു വിപ്ളവകാരി ആയിരുന്നു എന്ന കാര്യം അംഗീകരിക്കും. താൻ ജീവിച്ച കാലഘട്ടത്തിലെ വിഷയങ്ങളോട് ധീരമായി പ്രതികരിച്ച വ്യക്‌തിയാണ് സവർക്കർ. അദ്ദേഹത്തിന്റെ നിലപാടുകൾ ഏതെങ്കിലും വിഭാഗത്തിന് എതിരായിരുന്നില്ല. മറിച്ച് പ്രത്യേക മനോഭാവത്തിന് എതിരായിരുന്നു; ഗവർണർ പറഞ്ഞു.
നേരത്തെ ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത നിയമ വിദ്യാർഥിനി മോഫിയ പർവീന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചിരുന്നു. മോഫിയയുടെ മരണം ഹൃദയഭേദകമെന്നും സ്‌ത്രീധന പീഡന മരണങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും ഗവർണർ പ്രതികരിച്ചു.
സ്‌ത്രീധനം കൊടുക്കില്ലെന്ന് പറയാൻ സ്‌ത്രീകൾക്ക് ആർജവമുണ്ടാകണം. ആത്‍മഹത്യക്ക് പകരം പോരാടാനുള്ള കരുത്ത് കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മികച്ച പോലീസ് സേനയാണ് കേരളത്തിലേത്. എല്ലായിടത്തും പുഴുക്കുത്തുകളുണ്ട്. പോലീസിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആലുവയിലേത് പോലെ ജനപ്രതിനിധികളുടെ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read also: നാളെ രാജ്യസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ വൈകിട്ട് 5ന്