കോഴിക്കോട്: എസ്എഫ്ഐയുടെ പ്രതിഷേധം നിലനിൽക്കെ, കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്‌ക്ക് ശ്രീനാരായണ ഗുരു ‘നവോത്‌ഥാനത്തിന്റെ പ്രവാചകൻ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക.
കാലിക്കറ്റ് സർവകലാശാല സനാതന ധർമ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്‌തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പാസ് ഉള്ളവർക്കാണ് പ്രവേശനം. ആർഎസ്എസ്- ബിജെപി നേതാക്കൾ ഉൾപ്പടെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കടുത്ത പോലീസ് സുരക്ഷയിലാണ് സർവകലാശാല ക്യാമ്പസ്.
സെമിനാറിൽ ഗവർണർ പങ്കെടുക്കുന്നതിന് മുൻപ് തന്നെ ഗസ്‌റ്റ് ഹൗസിലേക്ക് മാർച്ച് നടത്താനാണ് എസ്എഫ്ഐയുടെ തീരുമാനം. ഉച്ചക്ക് നടക്കുന്ന പ്രതിഷേധത്തിൽ സുരക്ഷ കണക്കിലെടുത്ത് രണ്ടായിരം പോലീസുകാരെയാണ് സർവകലാശാലയിലും പരിസരത്തും വിന്യസിച്ചിട്ടുള്ളത്. അതേസമയം, വിദ്യാർഥികൾ ഉൾപ്പടെ ഉള്ളവർക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ബാനറുകൾ പോലീസിനെ ഉപയോഗിച്ച് ഇന്നലെ രാത്രി നീക്കിയതിന് പിന്നാലെ എസ്എഫ്ഐ വീണ്ടും ബാനർ ഉയർത്തിയതിൽ ഗവർണറുടെ തുടർ നീക്കവും പ്രതീക്ഷിക്കാം. ഇന്നലെ രാത്രി എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ കൂടുതൽ ബാനറുകൾ ക്യാമ്പസിൽ ഉയർത്തിയിരുന്നു.
അതേസമയം, ബാനറുകൾ നീക്കാനുള്ള രാജ്ഭവൻ നിർദ്ദേശം അവഗണിച്ച സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും. സംഭവത്തിൽ വൈസ് ചാൻസലറെയും രജിസ്‌ട്രാറെയും വിളിച്ചു വരുത്തിയ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
Most Read| സംസ്‌ഥാനത്ത് കൊവിഡ് വീണ്ടും വില്ലനാകുമോ? പടരുന്നത് വ്യാപനശേഷി കൂടുതലായവ