തിരുവനന്തപുരം: സംസ്‌ഥാനത്തെ നിർഭയ ഹോമുകൾ നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് പോക്‌സോ കേസിൽ ഇരകളായവരെ താമസിപ്പിക്കുന്ന നിര്‍ഭയകേന്ദ്രങ്ങള്‍ നിര്‍ത്താന്‍ കാരണമെന്നാണ് സർക്കാർ പറയുന്നത്. 13 കേന്ദ്രങ്ങൾ എൻട്രി ഹോമുകളായാണ് ഇനി പ്രവര്‍ത്തിക്കുക.
സംസ്‌ഥാനത്ത് തൃശൂരിലെ നിര്‍ഭയ ഹോമുകള്‍ മാത്രമാകും ഇനി മുതല്‍ പ്രവര്‍ത്തിക്കുക. പൂട്ടുന്ന മറ്റ് നിര്‍ഭയ ഹോമുകളിലെ പോക്‌സോ കേസ് ഇരകളെ തൃശൂരിലേക്ക് മാറ്റും. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ചിലവ് കുറക്കാനാണ് പുതിയ തീരുമാനമെന്നാണ് വനിതാ ശിശുവകുപ്പ് നല്‍കുന്ന വിശദീകരണം. ഏതായലും നടപടി പോക്‌സോ കേസ് ഇരകളുടെ പുനരധിവാസത്തെ പ്രതികൂലമായി ബാധിക്കും.
അതേസമയം ജില്ലാ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം മോശമാണെന്നും മികച്ച സൗകര്യമുള്ള തൃശൂരിലെ സുരക്ഷിത കേന്ദ്രത്തിലേക്കാണ് ഇരകളെ മാറ്റുന്നതെന്നും സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ വ്യക്‌തമാക്കി.
പ്രവര്‍ത്തനം നിര്‍ത്തുന്ന നിര്‍ഭയ ഹോമുകള്‍ ഇനി എന്‍ട്രി ഹോമുകളായാണ് പ്രവര്‍ത്തിക്കുക. ഇവിടെ കേസ് രജിസ്‌റ്റർ ചെയ്‌ത് അടുത്ത ദിവസങ്ങളില്‍ ഇവരെ തൃശൂരിലേക്ക് മാറ്റും. ജീവനക്കാരെയും ഇത്തരത്തില്‍ വിന്യസിക്കും. പുതിയ തീരുമാനത്തിലൂടെ 70 ലക്ഷം രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം.
Also Read: സംസ്‌ഥാനത്തെ നിരോധനാജ്‌ഞ ഇന്ന് അവസാനിക്കും
പത്തനംതിട്ട ഒഴികയുള്ള ജില്ലകളില്‍ 2012ലാണ് സര്‍ക്കാര്‍ നിര്‍ഭയ ഹോമുകള്‍ സ്‌ഥാപിച്ചത്. മികച്ച കൗണ്‍സിലുകളും ഈ കേന്ദ്രങ്ങളില്‍ നിന്നെല്ലാം തന്നെ ലഭിച്ചിരുന്നു. മാത്രവുമല്ല 13 ജില്ലകളിലും നിര്‍ഭയ ഹോമുകള്‍ ഉള്ളതിനാല്‍ പോക്‌സോ കേസുകളിലെ ഇരകള്‍ക്ക് തങ്ങളുടെ ജില്ലകളില്‍ തന്നെ താമസിക്കാനും സൗകര്യമുണ്ടായിരുന്നു. എന്നാല്‍ പുതിയ തീരുമാനം വന്നതോടെ തൃശൂരിലേക്ക് മാറാന്‍ എത്രപേര്‍ സന്നദ്ധരാകുമെന്നത് ആശങ്കയിലാണ്.