തിരുവനന്തപുരം: നിര്‍ഭയ ഹോമില്‍നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളെ ഷാഡോ പോലീസ് ചമഞ്ഞ് പീഡിപ്പിച്ച കൊലക്കേസ് പ്രതി പിടിയില്‍. തിരുവനന്തപുരം പുത്തന്‍പാലം സ്വദേശി വിഷ്‌ണുവിനെയും ഇയാള്‍ക്ക് ലോഡ്‌ജിൽ മുറി നല്‍കിയ ലോഡ്‌ജ് ഉടമ ബിനുവിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.
വെള്ളിയാഴ്‌ചയാണ് നിര്‍ഭയ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികൾ കടന്നുകളഞ്ഞത്. തുടര്‍ന്ന് കുട്ടികൾ മെഡിക്കല്‍ കോളേജ് പരിസരത്ത് എത്തി. ഒരു യുവാവും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നതായാണ് വിവരം. ഇതിനിടെയാണ് ഷാഡോ പോലീസ് ചമഞ്ഞ് വിഷ്‌ണു സ്‌ഥലത്തെത്തിയത്.
ഷാഡോ പോലീസാണെന്ന് സ്വയം പരിചയപ്പെടുത്തിയ വിഷ്‌ണു, പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ ആദ്യം പറഞ്ഞുവിട്ടു. പിന്നീട് രണ്ട് പെണ്‍കുട്ടികളെയും ഇയാള്‍ ബൈക്കില്‍ കയറ്റി മരപ്പാലത്തെ ലോഡ്‌ജിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. സംഭവത്തിന് പിന്നാലെ പ്രതി കടന്നുകളയുകയും ചെയ്‌തിരുന്നു.
കാണാതായ പെണ്‍കുട്ടികളെ കവടിയാര്‍ പാര്‍ക്കില്‍നിന്നാണ് പൂജപ്പുര പോലീസ് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്‌തതോടെയാണ് പീഡനവിവരം പുറത്തറിഞത്. തുടര്‍ന്ന് വിഷ്‌ണുവിനെയും ബിനുവിനെയും പോലീസ് പിടികൂടുകയായിരുന്നു. കസ്‌റ്റഡിയിലായ വിഷ്‌ണു കൊലക്കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് 15കാരികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മെഡിക്കൽ കോളേജിനടുത്തെ ഫ്രണ്ട്‌സ് ലോഡ്‌ജിലാണ് ഇയാൾ പെൺകുട്ടികളെ എത്തിച്ചതും പീഡിപ്പിച്ചതും. ലോഡ്‌ജ് ഉടമ ബിനു കാര്യങ്ങൾ അന്വേഷിച്ച്, നിയമങ്ങൾ പാലിക്കാതെ റൂം നൽകിയതിനാണ് പ്രതി അറസ്‌റ്റിലായത്.പൂജപ്പുര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Most Read: സ്വർണക്കടത്തിന്റെ പുതുവഴി: 17 ലക്ഷം രൂപയുടെ 195 ‘സ്വർണ ബട്ടണുകൾ’