ബെയ്‌ജിംഗ്: ലോകത്തിൽ ആദ്യമായി പക്ഷിപ്പനിയുടെ വകഭേദമായ H10N3 ചൈനയിൽ മനുഷ്യനിൽ സ്‌ഥിരീകരിച്ചു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിലുള്ള 41കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ (എൻഎച്ച്‌സി) ചൊവ്വാഴ്‌ച അറിയിച്ചു.
പനിയെയും മറ്റ് ലക്ഷണങ്ങളെയും തുടർന്ന് ഏപ്രിൽ 28നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് H10N3 വൈറസ് ബാധയാണെന്ന് സ്‌ഥിരീകരിക്കുന്നത്. അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്‌തമായിട്ടില്ല.
രോഗകാരണമാകാൻ സാധ്യത കുറവുള്ളതോ, അല്ലെങ്കിൽ താരതമ്യേന ഗുരുതരമാകാൻ സാധ്യത ഇല്ലാത്തതോ ആയ H10N3 വൈറസ് പടർന്നുപിടിക്കാൻ സാധ്യത കുറവാണെന്നും എൻഎച്ച്സി അറിയിച്ചു. രോഗിയുടെ നിലയിൽ ആശങ്കയില്ലെന്നും ആശുപത്രിയിൽനിന്ന് വിട്ടയക്കാറായെന്നും അധികൃതർ അറിയിച്ചു.
പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങൾ ചൈനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ചിലത് മാത്രമേ അപൂർവമായി മനുഷ്യരെ ബാധിക്കാറുള്ളൂ. പോൾട്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിലാണ് സാധാരണയായി വൈറസ് ബാധ കാണാറുള്ളത്.
പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം 2016-17 കാലത്ത് മുന്നൂറോളം പേർക്ക് രാജ്യത്ത് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ അതിന് ശേഷം പുതിയ കേസുകൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ലെന്നും എൻഎച്ച്സി അറിയിച്ചു.
Read Also: കോവിഡ്; ഇന്ത്യൻ വകഭേദങ്ങൾക്ക് പുതിയ പേര് നൽകി ലോകാരോഗ്യ സംഘടന