കണ്ണൂര്‍: പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിപ്പിച്ചതില്‍ സിപിഎമ്മിന് പങ്കില്ലെന്ന് വ്യക്‌തമാക്കി എംവി ജയരാജന്‍. സിപിഎം പ്രവര്‍ത്തകരാരും ഹരിദാസ് കൊലക്കേസ് പ്രതികളെ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതി നിജില്‍ ദാസ് ഒളിവിൽ കഴിഞ്ഞ വീട്ടിലെ രേഷ്‌മ സ്‌കൂള്‍ അധ്യാപികയാണ്. ഇവരുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ്. രേഷ്‌മയാണ് പിണറായിയിലെ ആള്‍ത്താമസമില്ലാത്ത ഇവരുടെ വീട്ടില്‍ പ്രതിക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയത്. അധ്യാപിക കൂടിയായ രേഷ്‌മ കൊലക്കേസ് പ്രതിയെ സംരക്ഷിക്കാന്‍ കൂട്ടുനിന്നത് അങ്ങേയറ്റം ഗൗരവമേറിയ വിഷയമാണ്. സ്‌ത്രീയും പ്രതിയും തമ്മിലുള്ള ബന്ധത്തില്‍ അസ്വഭാവികതയുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
പ്രശാന്ത് സിപിഎം പ്രവര്‍ത്തകനല്ല. അണ്ടല്ലൂര്‍ കാവിലെ ഉൽസവവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ആര്‍എസ്എസ് അനുകൂല നിലപാടാണ് രേഷ്‌മയുടെ ഭര്‍ത്താവ് പ്രശാന്ത് സ്വീകരിച്ചത്. കോവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ മറികടന്ന് സമരത്തിന് ആസൂത്രണം ചെയ്യാനും പ്രശാന്ത് മുന്‍പന്തിയിൽ ഉണ്ടായിരുന്നു.
പിണറായിപ്പെരുമ പരിപാടിക്ക് കലാകാരൻമാർക്ക് താമസിക്കാനായി പ്രദേശത്തെ നിരവധി വീടുകള്‍ വാടകക്ക് എടുത്തിരുന്നു. അത് ഉടമസ്‌ഥരുടെ രാഷ്‌ട്രീയം നോക്കിയല്ല ചെയ്‌തത്. അതിലൊന്ന് ഈ വീടായിരുന്നു. ഈ വീട് പ്രതിക്ക് ഒളിവില്‍ താമസിക്കാന്‍ കൊടുത്തതില്‍ ദുരൂഹതയുണ്ട്. വീടിന് നേരെ നടന്ന ബോംബേറിനെക്കുറിച്ച് അറിയില്ല. പാര്‍ട്ടിക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്നും ജയരാജന്‍ വിശദീകരിച്ചു.
സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ ഹരിദാസനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ വെള്ളിയാഴ്‌ച രാത്രി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ നിന്നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. ഒളിവില്‍ കഴിയാന്‍ വീട് നല്‍കിയ പ്രശാന്ത് എന്നയാളുടെ ഭാര്യ രേഷ്‌മയേയും പോലീസ് കസ്‌റ്റഡിയിലെടുത്തു.
Most Read: മേവാനിയെ ഗുജറാത്തിൽ നിന്ന് മാറ്റിനിർത്താനുള്ള തന്ത്രമാണ് അറസ്‌റ്റ്; കോൺഗ്രസ്