കോട്ടയം: മാടപ്പള്ളിയിൽ സിൽവർ ലൈൻ സമരസമിതി പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്‌ത ഹർത്താൽ സമാധാനപരം. ബാങ്കുകൾ അടക്കം ഏതാനും സ്‌ഥാപനങ്ങൾ അടപ്പിച്ചു. ദീർഘദൂര ബസുകൾ തടസമില്ലാതെ ഓടുന്നുണ്ട്. ബിജെപിയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു.
രാവിലെ പ്രതിപക്ഷ സംഘടനകളും സമര സമിതിയും പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ ചങ്ങനാശ്ശേരിയിൽ സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതേസമയം, ഇന്നലെ മാടപ്പള്ളിയിൽ ഉദ്യോഗസ്‌ഥർ സ്ഥാപിച്ച സിൽവർ ലൈൻ സർവേക്കല്ല് രാത്രി തന്നെ ആരോ പിഴുതുമാറ്റിയിരുന്നു. സർവേ കല്ലുകളിൽ മൂന്നെണ്ണമാണ് പിഴുതുമാറ്റിയത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംയുക്‌ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലത്ത് പ്രതിഷേധം ആരംഭിച്ചത്.
ചങ്ങനാശേരിയിലെ 16 കുടുംബങ്ങൾക്ക് വീട് നഷ്‌ടമാവുമെന്ന് പറഞ്ഞാണ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്ന കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്‌തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പോലീസുമായി സംഘർഷം ഉണ്ടായതും സമരക്കാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതും. തുടർന്ന് കസ്‌റ്റഡിയിൽ എടുത്തവർ വിട്ടയക്കണമെന്ന ആവശ്യവുമായി കോട്ടയം തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന് മുന്നിൽ സമരക്കാർ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ അറസ്‌റ്റ് ചെയ്‌തവരെ പോലീസ് വിട്ടയക്കുകയായിരുന്നു.
Most Read: കച്ചവടം കുറഞ്ഞ വിരോധം; ജനകീയ ഹോട്ടലിലെ കിണറ്റിൽ സോപ്പ് പൊടി കലക്കി; പ്രതി പിടിയിൽ