ന്യൂ ഡെൽഹി: തന്റെ ഗ്രാമത്തില്‍ ജാതി ചിന്ത ശക്‌തമാണെന്ന് പ്രശസ്‌ത ബോളിവുഡ് നടന്‍ നവാസുദ്ദിന്‍ സിദ്ദിഖി. ഗ്രാമത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് എന്‍ഡി ടിവിയോട് പ്രതികരിക്കവേ അദ്ദേഹം വ്യക്‌തമാക്കി.
‘എന്റെ മുത്തശ്ശി പിന്നാക്ക ജാതിയില്‍പ്പെട്ട വ്യക്‌തിയാണ്. അതുകൊണ്ട് കുടുംബത്തിലും ഗ്രാമത്തിലും വിവേചനം നേരിടുന്നുണ്ട്. ഇന്നും അവര്‍ ഞങ്ങളെ അംഗീകരിച്ചിട്ടില്ല. ഞാന്‍ പ്രശസ്‌തനാണോ എന്നതൊന്നും അവര്‍ക്ക് വിഷയമല്ല. ജാതി ചിന്ത അവരുടെ രക്‌തത്തിലുണ്ട്. ജാതി അഭിമാനമായാണ് അവര്‍ കരുതുന്നത്. ഇന്നും അങ്ങനെ തന്നെയാണ്. വളരെ ബുദ്ധിമുട്ടാണിത്’- നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.
ഹത്രസില്‍ പെണ്‍കുട്ടിയെ മേല്‍ജാതിക്കാരായ നാല് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ ഉയരുന്ന പ്രതിഷേധത്തെ കുറിച്ച് സംഭവിച്ചത് തെറ്റ് തന്നെയാണെന്നും ഇത്തരം കാര്യങ്ങളില്‍ ശബ്‌ദയുര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ജാതി വിവേചനമില്ലെന്നാണ് ആളുകള്‍ ട്വിറ്ററില്‍ പറയുന്നത്. ഇതേ ആളുകള്‍ക്ക് പുറത്തിറങ്ങി സഞ്ചരിച്ചാല്‍ യാഥാര്‍ഥ്യം മനസിലാകുമെന്നും ജാതി വിവേചനത്തിനെതിരെ ശബ്‌ദമുയരണമെന്നും ഹത്രസ് സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു
Read also: എന്താണ് യഥാര്‍ഥത്തില്‍ ഹത്രസില്‍ സംഭവിച്ചത്