തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്താൻ നിയമപരമായി അധികാരമുണ്ടെന്ന് വ്യക്‌തമാക്കി എൻഫോഴ്‌സ്‌മെന്റ്. നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസിന് ഇഡി മറുപടി നൽകും.
“പ്രതികൾ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് തെളിവുകളുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടികൾ ലൈഫ് പദ്ധതിയെ തടസപ്പെടുത്തുന്നുവെന്ന വാദം തെറ്റാണ്” എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സ്വപ്‌നക്ക് കൈമാറിയെന്നും ഇഡി വ്യക്‌തമാക്കി.
ലൈഫ് പദ്ധതിയിലെ ഫയലുകൾ വിളിച്ചുവരുത്തിയത് നിയമവിരുദ്ധമാണെന്ന ജെയിംസ് മാത്യു എംഎൽഎയുടെ പരാതിയിൽ നിയമസഭ സമിതി ഇഡിക്ക് നോട്ടീസ് നൽകിയിരുന്നു. നിയമസഭാ സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്.
ഒരാഴ്‌ചക്കകം നോട്ടീസിന് മറുപടി നൽകണമെന്നായിരുന്നു സമിതിയുടെ നിർദ്ദേശം. നോട്ടീസിന് പിന്നിൽ അന്വേഷണം തടസപ്പെടുത്തണമെന്ന ലക്ഷ്യമില്ലെന്നും നിയമസഭയുടെ അംഗീകാരം നേടിയ പദ്ധതിയുടെ ഫയലുകൾ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും സെക്രട്ടറി ആരോപിച്ചിരുന്നു.
Read also: ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്; കമറുദ്ദീനെതിരായ നടപടി ചർച്ചയായേക്കും