കൊച്ചി: ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് മതവിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിലെ പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുട്ടിയുടെ പിതാവ് അഷ്‌കർ ഉൾപ്പടെയുള്ള 31 പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന ട്രഷറർ കെഎച്ച് നാസർ ഉൾപ്പടെ 31 പേർ കേസിലെ പ്രതികളാണ്. റാലിക്ക് നേതൃത്വം നൽകിയത് നാസർ ആയിരുന്നു.
സമാന കുറ്റങ്ങളിൽ ഏർപ്പെടരുത്, സംസ്‌ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പത്ത് വയസുകാരനെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചത് എസ്‌ഡിപിഐ തൃപ്പുണിത്തുറ മണ്ഡലം സെക്രട്ടറിയായ സുധീറാണ്. ഇയാൾ കേസിലെ 23ആം പ്രതിയാണ്. കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സുധീർ. ഇയാൾ അഷ്‌കറിന്റെ പള്ളുരുത്തിയിലെ വീട്ടിലെ നിത്യ സന്ദർശകൻ ആയിരുന്നുവെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അച്ഛൻ അഷ്‌കറും കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ പഠിപ്പിച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. റാലിക്കിടെ കുട്ടി മുഴക്കിയ മുദ്രാവാക്യം പിതാവും ഏറ്റുചൊല്ലിയിരുന്നു. ആലപ്പുഴയിൽ ഈ സംഭവത്തിന് മുമ്പും അതിന് ശേഷവും മതസ്‌പർധ ആളിക്കത്തിക്കുന്നതിനുള്ള ബോധപൂർവമായ ഇടപെടൽ ഉണ്ടായിരുന്നതായും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
Most Read: വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; ഹരജി നാളെ സുപ്രീം കോടതിയിൽ