ന്യൂഡെൽഹി: സമൂഹമാദ്ധ്യമമായ ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ ഡെൽഹി പോലീസിന്റെ അന്വേഷണം കേരളത്തിലേക്ക്. കേസിൽ ഡെൽഹി പോലീസ് തിരിച്ചറിഞ്ഞ ആറ് പേരിൽ ഒരാൾ മലയാളി പെൺകുട്ടിയാണ്.
കോഴിക്കോട് സ്വദേശിയാണ് പെണ്‍കുട്ടിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡെൽഹി പോലീസ് സൈബര്‍ സെല്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കേസിൽ ലഖ്‌നൗ സ്വദേശിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ക്ളബ്ഹൗസ് ചർച്ചയിൽ പങ്കെടുത്തവർ മുസ്‌ലിം സ്‌ത്രീകൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. ഇതിൽ കേസെടുക്കണമെന്നും കുറ്റവാളികളെ അറസ്‌റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡെൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ കഴിഞ്ഞയാഴ്‌ച പോലീസിന് നോട്ടീസ് അയച്ചിരുന്നു.
സംഭവത്തിൽ പ്രധാന പ്രതി ഉത്തർപ്രദേശ് സ്വദേശിയായ 18കാരനാണ്. ഡെൽഹി പോലീസ് സൈബർ സെല്ലിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ബിരുദ വിദ്യാർഥിയാണ് 18കാരൻ. മുസ്‌ലിം സ്‌ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപ ചർച്ച നടത്താനായി വ്യാജപ്പേരിലാണ് ഇയാൾ ക്ളബ്ഹൗസിൽ റൂം തുറന്നത്.
സമാനമായ മറ്റൊരു കേസില്‍ മുംബൈ പോലീസ് മൂന്ന് യുവാക്കളെ ഹരിയാനയില്‍ നിന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു. ക്ളബ്ഹൗസ് ചര്‍ച്ചയില്‍ മുസ്‌ലിം സ്‌ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിനാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
Most Read: സാങ്കേതിക സർവകലാശാല ആസ്‌ഥാനം; ഭൂമി ഏറ്റെടുക്കൽ വിജ്‌ഞാപനം നീട്ടി