ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും മൊബൈൽ സർവീസ് ഷോപ്പുകൾ വഴിയും ശേഖരിച്ച ഒരു മലയാളി പെണ്‍കുട്ടിയുടെ ചിത്രം ഉൾപ്പടെ നൂറുകണക്കിന് മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് ‘ഇവരെ വില്‍പനക്ക്‘ എന്ന് പരസ്യം ചെയ്‌ത വെബ് സൈറ്റും മൊബൈൽ ആപ്പുമായിരുന്നു ‘സുള്ളി ഡീൽസ്’ ആപ്പ്.
ഈ ആപ്പിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് പോലീസ് കേസെടുക്കുകയും നിർമാതാവായ ഓംകരേശ്വർ താക്കൂർ, മുഖ്യപ്രതി നീരജ് ബിഷ്ണോയ്, വിശാൽ കുമാർ, ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതി ഉൾപ്പെടെ നാലു പേരെ അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ എത്തിക്കുകയും ചെയ്‌തിരുന്നു. പ്രതി ഇപ്പോൾ ജാമ്യത്തിലാണ്.
വിഷയത്തിൽ പ്രതിക്കെതിരെ വിവിധ സ്‌റ്റേഷനുകൾ ഫയൽ ചെയ്‌ത എഫ്ഐആറുകൾ ഒന്നിച്ചു, ഒറ്റകേസായി പരിഗണിക്കാൻ വിവിധ കോടതികളെ സമീപിച്ചിരുന്നു. കീഴ്‌കോടതികളുടെ വിധി അനുകൂലമാകാതിരുന്ന പ്രതി സൂപ്രീം കോടതിയിൽ എത്തിയിരുന്നു. ഇതിലാണിപ്പോൾ ‘പ്രതികൾക്ക് എതിരായ എഫ്ഐആറുകൾ ഒന്നിപ്പിക്കാനാകില്ലെന്ന്‘ സുപ്രീം കോടതി വിധിപറഞ്ഞത്.
നര്‍ത്തകിയും നടിയുമായ ശബാന ആസ്‌മി, ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയുടെ ഭാര്യ, ജെഎന്‍യു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മാദ്ധ്യമ പ്രവര്‍ത്തകരായ സബാ നഖ്‌വി, ഖുര്‍റത്തുല്‍ഐന്‍ റെഹ്ബര്‍, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവര്‍ത്തക സിദ്റ, ജെഎന്‍യു വിദ്യാര്‍ഥി നേതാവായിരുന്ന ഷെഹ്‌ല റഷീദ് ഉള്‍പ്പെടെയുള്ള നൂറിലധികം സ്‌ത്രീകളുടെ ഫോട്ടോയാണ് ആപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
‘ഗിറ്റ് ഹബ്‘ എന്ന സൗജന്യ പ്ളാറ്റ് ഫോം ഉപയോഗിച്ചാണ് സുള്ളി ഡീൽ എന്ന വെബ്സൈറ്റും ആപ്പും ഉണ്ടാക്കിയിരുന്നത്. ഒരോ ദിവസവും ഓരോ സ്‌ത്രീയുടെ ഫോട്ടോ അപ്‍ലോഡ് ചെയ്‌ത ശേഷം സന്ദർശിക്കുന്നവരോട് ലേലം വിളിക്കാൻ ആവശ്യപ്പെടുന്നതായിരുന്നു രീതി. സ്ത്രീകളുടെ ട്വിറ്റർ അക്കൗണ്ടിലേക്കുള്ള ലിങ്കോ, ഫോട്ടോയോ അപ്‍ലോഡ് ചെയ്‌ത് അതിനൊപ്പം അശ്‌ളീല തലക്കെട്ട് നൽകിയാണ് പ്രചാരണം നടത്തിയിരുന്നത്.
ഇരയായവർ ഓരോരുത്തരും അവരവരുടെ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. ജെഎൻയു വിദ്യാർത്ഥിനിയായ അഫ്രീൻ ജാമിയ മിലിയ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. പരാതികളുടെ എണ്ണമനുസരിച്ച് 28ഓളം കേസുകളാണ് വിവിധ സ്‌റ്റേഷനുകളിലായി ‘സുള്ളി ഡീൽസ്’ എന്ന ആപ്പിനും അതിന്റെ പിന്നണിയിൽ ഉണ്ടായിരുന്നവർക്ക് എതിരെയും എടുത്തിട്ടുള്ളത്.
ഇവയെല്ലാം ചേർത്ത് ഒറ്റകേസായി പരിഗണിക്കാൻ ആവശ്യപ്പെട്ടാണ് റിട്ട് ഹർജിയുമായി പ്രതികൾ സുപ്രീം കോടതിയിൽ എത്തിയിരുന്നത്. എന്നാൽ, സഞ്ജയ് കിഷൻ കൗൾ, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് പ്രതികൾ സമർപ്പിച്ച റിട്ട് ഹർജി തള്ളി. മാത്രവുമല്ല, ഹർജിയിൽ ഡൽഹി, യുപി, മഹാരാഷ്‌ട്ര സർക്കാറുകൾക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്‌തിട്ടുണ്ട്.
Most Read: അകത്ത് സ്വർണവും വജ്രവും; ഒരു തലയണയുടെ വില 45 ലക്ഷമോ?