തിരുവനന്തപുരം: വിദ്വഷ പ്രസംഗ കേസിൽ റിമാൻഡിലായ പിസി ജോർജിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. സുരക്ഷയും ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് പിസി ജോർജിനെ ജില്ലാ ജയിലിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജില്ലാ ജയിലിൽ ഡോക്‌ടറുടെ സേവനം ലഭ്യമല്ല. ആശുപത്രി സെല്ലോ സുരക്ഷയുള്ള മറ്റേതെങ്കിലും സെല്ലോ പിസി ജോർജിന് നൽകുമെന്ന് പൂജപ്പുര ജയിൽ സൂപ്രണ്ട് അറിയിച്ചു.
രാവിലെ പത്ത് മണിയോടെയാണ് പിസി ജോർജിനെ ജില്ലാ ജയിലിൽ എത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മറ്റു തടവുകാരടൊപ്പം അഡ്‌മിഷൻ സെല്ലിലാക്കി. തുടർന്ന് നിരീക്ഷിക്കാൻ പോലീസുകാരെയും ചുമതലപ്പെടുത്തിയിരുന്നു. ഉച്ചക്ക് ജയിൽ ഭക്ഷണമാണ് നൽകിയത്. ചോറ്, സാമ്പാർ, അവിയൽ, തൈര് എന്നിവയാണ് വ്യാഴാഴ്‌ചത്തെ ജയിലിലെ ഉച്ചഭക്ഷണം. വൈകിട്ട് ചായയും നൽകി.
തുടർന്നാണ്, ആരോഗ്യ-സുരക്ഷാ പ്രശ്‌നങ്ങൾ വിലയിരുത്തി പിസി ജോർജിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. സെൻട്രൽ ജയിലിൽ രാത്രി ചോറ്, തോരൻ, തീയൽ എന്നിവയാണ് ഭക്ഷണം. അതിനിടെ വിദ്വേഷ പ്രസംഗ കേസിൽ അറസ്‌റ്റിലായ പിസി ജോർജ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റിവച്ചു. വിദ്വേഷ പ്രസംഗത്തിൽ ഒരാളെ കസ്‌റ്റഡിയിൽ വെച്ച് എന്താണ് പോലീസിന് ചെയ്യാൻ ഉള്ളതെന്നാണ് കോടതി ചോദിച്ചത്.
കൂടാതെ വീഡിയോ റെക്കോർഡുകൾ കയ്യിൽ ഉണ്ടല്ലോ എന്ന് കോടതി ചോദിക്കുകയും ചെയ്‌തു. എന്നാൽ പോലീസിൽ നിന്നും ഇക്കാര്യത്തിൽ വിവരം ശേഖരിക്കാനുണ്ടെന്നും, മറുപടി നൽകാൻ സമയം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷൻ വ്യക്‌തമാക്കിയത്. ഇതോടെയാണ് കോടതി കേസ് നാളത്തേക്ക് മാറ്റിയത്. നാളെ ഉച്ചക്ക് 1.45നാണ് കേസ് കോടതി പരിഗണിക്കുക. അതുവരെ മറ്റ് കേസുകളിൽ അറസ്‌റ്റ് പാടില്ലെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. മതവിദ്വേഷ പ്രസംഗ കേസിൽ അറസ്‌റ്റ് ചെയ്‌ത പിസി ജോർജിനെ കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്.
Most Read: വിദ്വേഷ മുദ്രാവാക്യം; കുട്ടിയും കുടുംബവും ഒളിവിൽ, പിതാവിനെതിരെ കേസെടുക്കും