കൊൽക്കത്ത: നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ ഉണ്ടായ കയ്യേറ്റത്തിൽ പരിക്കേറ്റ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആശുപത്രി വിട്ടു. കയ്യേറ്റത്തിൽ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റ മമത കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
ആരോഗ്യനില തൃപ്‌തികരമാണെന്നും, മമതാ ബാനർജിയുടെ നിരന്തരമായ അഭ്യർഥന പരിഗണിച്ചാണ് ഡിസ്‌ചാർജ് ചെയ്യുന്നതെന്നും ഡോക്‌ടർമാർ അറിയിച്ചു. നിയന്ത്രണങ്ങളോടെ മമതക്ക് യാത്ര ചെയ്യാം. ഒരാഴ്‌ചക്ക് ശേഷം വീണ്ടും പരിശോധന നടത്തണം.
ബുധനാഴ്‌ചയാണ് മമതക്ക് നേരെ കയ്യേറ്റം ഉണ്ടായത്. നന്ദിഗ്രാമിൽ പ്രചാരണം നടത്തുന്നതിനിടെ നാലഞ്ച് പുരുഷൻമാർ തന്നെ ആക്രമിക്കുക ആയിരുന്നുവെന്ന് മമത പറഞ്ഞിരുന്നു.
അതേസമയം, മമതക്ക് നേരെയുണ്ടായ ആക്രമണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നന്ദിഗ്രാമിൽ പ്രത്യേക നിരീക്ഷകരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
Also Read: തിരഞ്ഞെടുപ്പ് പ്രചാരണം; നരേന്ദ്രമോദി കേരളത്തിലേക്ക്, ഒപ്പം പ്രമുഖരുടെ നീണ്ട നിര