തിരുവനന്തപുരം : കേള്‍വി ശക്‌തി തീരെ ഇല്ലാത്ത ആളുകളെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും ഒഴിവാക്കിയെന്ന ആരോപണം തികച്ചും അടിസ്‌ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സര്‍ക്കാര്‍ ഇതുവരെ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നും മന്ത്രി വ്യക്‌തമാക്കി. ഭിന്നശേഷി അവകാശ നിയമം 2016 അനുസരിച്ച് ഓരോ തസ്‍തികയും അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നത് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ്. ആ വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കി വച്ച 4 ശതമാനം സംവരണത്തില്‍ 49 തസ്‍തികകള്‍ നിശ്‌ചയിച്ചിരിക്കുന്നത്.
അനുവദിച്ചിരിക്കുന്ന 49 തസ്‍തികകളില്‍ പൂര്‍ണമായും കേള്‍വി ശക്‌തി ഇല്ലാത്ത ആളുകള്‍ക്ക് നിയമനം ഇല്ലെന്ന് കരുതി അവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ല എന്നല്ല അതിനര്‍ത്ഥം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് യോജിച്ച മറ്റ് തസ്‍തികകള്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും മന്ത്രി വ്യക്‌തമാക്കി. ഓരോ ജോലിക്ക് അനുസരിച്ചും വിദഗ്ധ ഡോക്‌ടർമാര്‍ ശാസ്‌ത്രീയമായി വിലയിരുത്തിയ ശേഷമാണ് അനുയോജ്യമായ ആളുകളെ കണ്ടെത്തുന്നത്. ഈ നോട്ടിഫിക്കേഷന്‍ മാത്രം വച്ച് കേള്‍വി ശക്‌തി തീരെ ഇല്ലാത്ത ആളുകളെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും ഒഴിവാക്കി എന്ന തരത്തില്‍ പ്രചരിക്കുന്ന ആരോപണം തീര്‍ത്തും അടിസ്‌ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു.
ഓരോ ജോലിയിലേക്കും ശാരീരികമായി എന്തൊക്കെ ആവശ്യകതകള്‍ വേണ്ടിവരുമെന്ന് ശാസ്‌ത്രീയമായി വിലയിരുത്തിയ ശേഷമാണ് നോട്ടിഫിക്കേഷന്‍ നല്‍കുന്നത്. ഓരോ തസ്‍തികകളും ഭിന്നശേഷിക്കാര്‍ക്ക് എത്രത്തോളം ചെയ്യാന്‍ സാധിക്കുമെന്ന് വിദഗ്ധ സംഘത്തിലെ ഡോക്‌ടർമാർ വിലയിരുത്തും. ശേഷം അതിന് അനുയോജ്യമായ ആളുകളെ ആണ് തസ്‍തികകളിലേക്ക് വിളിക്കുന്നത്. ഇപ്പോള്‍ പുറപ്പെടുവിച്ച 49 തസ്‍തികകളില്‍ ഏതെങ്കിലും ജോലി പൂര്‍ണമായും കേള്‍വി ശക്‌തി ഇല്ലാത്ത ആളുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാണെന്നും മന്ത്രി വ്യക്‌തമാക്കി.
Read also : തൃശൂരില്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് തിങ്കളാഴ്‌ച മുതല്‍