തിരുവനന്തപുരം : കേരളത്തിൽ നിലവിൽ രണ്ട് ദിവസത്തേക്കുള്ള കോവിഡ് വാക്‌സിൻ മാത്രമാണ് സ്‌റ്റോക്ക് ഉള്ളതെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിൻ സ്‌റ്റോക്ക് തീർന്നതിനാൽ കൂടുതൽ ഡോസ് വാക്‌സിന് വേണ്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, വാക്‌സിൻ രണ്ടു ദിവസത്തിനുള്ളിൽ എത്തിയില്ലെങ്കിൽ മാസ് വാക്‌സിനേഷൻ ക്യാംപയിൻ പ്രതിസന്ധിയിലാകുമെന്നും മന്ത്രി അറിയിച്ചു.
കൂടാതെ സംസ്‌ഥാനത്ത് പ്രതിദിനം കോവിഡ് വർധിക്കുന്നതിനാൽ കനത്ത ജാഗ്രത കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വ്യക്‌തമാക്കി. പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധം ശക്‌തമാക്കാനും. വാർഡ് തലത്തിൽ കോവിഡ് പ്രതിരോധ സമിതികൾ ശക്‌തമാക്കാനും തീരുമാനമായിട്ടുണ്ട്. ഒപ്പം തന്നെ രോഗലക്ഷണങ്ങൾ ഉള്ള ആളുകളെ ഉടൻ തന്നെ കോവിഡ് പരിശോധനക്ക് വിധേയരാക്കണമെന്നും, ഗുരുതര പ്രശ്‌നങ്ങൾ ഉള്ള കോവിഡ് രോഗികൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്തുള്ള കോവിഡ് ആശുപത്രിയിൽ എത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ കോവിഡിന്റെ കർവ് ക്രഷ് ചെയ്യാനാണ് സംസ്‌ഥാനം ശ്രമിക്കുന്നത്. അതിനാൽ തന്നെ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങൾ പ്രത്യേകം പരിശോധിച്ച് അവിടെ പ്രത്യേക ഇടപെടൽ നടത്താനും, പരിശോധന കുറഞ്ഞ സ്‌ഥലങ്ങളിൽ പരിശോധന കൂട്ടാനും നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്‌തമാക്കി.
Read also : കോഴിക്കോട് സ്വകാര്യ ആശുപത്രികളിലെ കോവിഡ് ബെഡുകൾ നിറഞ്ഞു; നിയന്ത്രണങ്ങൾ കർശനമാക്കി