കൊച്ചി: സംസ്‌ഥാനത്ത് കോവിഡിനെ അതിജീവിച്ച കുട്ടികൾക്ക് ഭാവിയിൽ ഉണ്ടാകാനിടയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കെതിരെ പ്രതിരോധമൊരുക്കാൻ ആരോഗ്യവകുപ്പ്. പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളുടെ ഭാഗമായാണ് പുതിയ സംവിധാനം തയാറാക്കുന്നത്. ഇതിനായി കോവിഡ് രോഗം വന്നുപോയ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.
കോവിഡിനെ അതിജീവിച്ച 10 ശതമാനം പേർക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കുട്ടികൾക്ക് പ്രത്യേക കരുതൽ ഒരുക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നത്. കോവിഡിനെ അതിജീവിച്ച കുട്ടികളോടൊപ്പം ഗർഭിണിയായിരിക്കെ കോവിഡ് ബാധിച്ച അമ്മമാർക്ക് ജനിച്ച കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തുമെന്ന് ആരോഗ്യ ഡയറക്‌ടറേറ്റ് അധികൃതർ അറിയിച്ചു. കുഞ്ഞിന് നെഗറ്റീവ് ആണെങ്കിലും അമ്മക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നെങ്കിൽ അതിജീവിച്ച കുട്ടികളോടൊപ്പം ഇവരെയും നിരീക്ഷണത്തിൽ ഉൾപ്പെടുത്തും.
ഭാവിയിൽ പൊതുവായ ആരോഗ്യ പ്രശ്‌നങ്ങൾ ഇവരിൽ പ്രകടമാകുന്നുണ്ടോ എന്നായിരിക്കും പ്രധാനമായും നിരീക്ഷിക്കുക. ഗർഭകാലത്ത് കോവിഡ് മുക്‌തി നേടിയ അമ്മമാർക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങൾ കുഞ്ഞുങ്ങളിലും കാണുന്നുണ്ടോയെന്ന് കൃത്യമായ ഇടവേളകളിൽ കണ്ടെത്താനും ചികിൽസിക്കാനും നിരീക്ഷണം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തുന്നത്.
പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്. ജില്ലാ, ജനറൽ, മെഡിക്കൽ കോളേജ് ആശുപത്രികളിലും പോസ്‌റ്റ് കോവിഡ് ക്‌ളിനിക്കിൽ അടുത്ത ആഴ്‌ചയോടെ പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കും. വ്യാഴാഴ്‌ചകളിൽ ഉച്ചക്ക് 12 മുതൽ 2 വരെയാകും പ്രവർത്തനസമയം.
Read also: മുന്നോക്ക സംവരണം; പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും